തിരുവനന്തപുരം: കേരള വനിതാ കമ്മീഷന്റെ ഫേസ് ടു ഫേസ് ഫ്‌ളാഗ്‌ഷിപ് പരിപാടിക്ക് തുടര്‍ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. സ്‌ത്രീ ശാക്‌തീകരണത്തിനും എല്ലാ തരത്തിലുമുള്ള ലിംഗവിവേചനത്തെ ചെറുക്കുന്നതിനും വേണ്ടി സ്‌ത്രീകളെ സജ്‌ജരാക്കുന്നതിനാണ് വനിതാ കമ്മീഷൻ ഫേസ് ടു ഫേസ് പദ്ധതി നടപ്പിലാക്കുന്നത്.
വ്യക്‌തികളില്‍ നിന്നും സംഘടനകളില്‍ നിന്നും ലഭ്യമാകുന്ന ആശയങ്ങളും അഭിപ്രായങ്ങളും സ്‌ത്രീകളുടെ ഉന്നമനത്തിനായുള്ള നൂതന പദ്ധതികള്‍ക്കായി ഉപയോഗിച്ചു വരുന്നതായും മന്ത്രി വ്യക്‌തമാക്കി.
വനിതാ ശാക്‌തീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ വ്യക്‌തികളെയും സംഘടനകളെയും ഉള്‍പ്പടുത്തി 2018-19 മുതലാണ് ഫേസ് ടു ഫേസ് പരിപാടി കമ്മീഷൻ നടത്തി വരുന്നത്. ഇത്തരത്തിലുള്ള 11 ഫേസ് ടു ഫേസ് പരിപാടികള്‍ വിവിധ ജില്ലകളിലായി നടത്തിയിട്ടുണ്ട്.
സ്‌ത്രീധന നിരോധന നിയമം പരിഷ്‌കരിക്കുന്നത് സംബന്ധിച്ച ശുപാർശകൾ സമര്‍പ്പിക്കുന്നതിനായുള്ള സംവാദങ്ങള്‍, ആര്‍ഭാട വിവാഹം നിരോധിക്കുന്നത് സംബന്ധിച്ച നിയമങ്ങള്‍ക്കായുള്ള ചര്‍ച്ചകള്‍, സ്‌ത്രീകള്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശങ്ങളെ കുറിച്ചുള്ള ബോധവൽകരണം തുടങ്ങിയ വിവിധ വിഷയങ്ങളിലാണ് ആശയസംവാദം സംഘടിപ്പിച്ചിട്ടുള്ളത്.
Also Read: ‘അതിജീവിക’ പദ്ധതി; 146 പേര്‍ക്ക് കൂടി ധനസഹായം അനുവദിച്ചു