മലപ്പുറം: ജില്ലയിലെ ആഢ്യൻപാറ ചെറുകിട ജലവൈദ്യുത പദ്ധതിയിൽ ഈ വർഷം മികച്ച ഉൽപ്പാദനം. പ്രതിവർഷ ഉൽപ്പാദന ലക്ഷ്യമായ തൊണ്ണൂറു ലക്ഷത്തി പതിനായിരം യൂണിറ്റ് വൈദ്യുതി ആറ് മാസത്തിനുള്ളിൽ ഉൽപ്പാദിപ്പിക്കാൻ സാധിച്ചതായി അധികൃതർ അറിയിച്ചു. 2015 സെപ്‌തംബറിൽ കമ്മീഷൻ ചെയ്‌ത പദ്ധതി ഏറെ പ്രതിസന്ധികളിലൂടെയായിരുന്നു കടന്നു പോയത്. തുടർന്നാണ് ഈ നേട്ടം കൈവരിച്ചത്. മലപ്പുറം ജില്ലയിലെ കെഎസ്ഇബിയുടെ ഏക ജനറേറ്റിങ് സ്‌റ്റേഷനാണ് ആഢ്യൻപാറ.
ഈ വർഷം ഏപ്രിൽ ഒന്ന് മുതൽ ഓഗസ്‌റ്റ് 23 വരെ 53 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇവിടെ ഉൽപ്പാദിപ്പിച്ചത്. 3.5 മെഗാ വാട്ട് ശേഷിയുള്ള ആഢ്യൻപാറയിൽ 84,000 യൂണിറ്റ് വൈദ്യുതിയാണ് പരമാവധി ഒരു ദിവസത്തെ ഉൽപ്പാദന ശേഷി. ഇടയ്‌ക്കിടെ മഴ ലഭിച്ചതിനാൽ ഈ വർഷം മെയ് പകുതിയോടെ തന്നെ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ തുടങ്ങിയിരുന്നു. നിലവിൽ ഒന്നര മെഗാ വാട്ടിന്റെ ജനറേറ്ററാണ് നിലയത്തിൽ പ്രവർത്തിക്കുന്നത്. കനത്ത മഴയുള്ള സമയത്ത് നിലയത്തിലുള്ള മൂന്ന് ജനറേറ്ററുകളും പ്രവർത്തിക്കും.
കഴിഞ്ഞ മഹാപ്രളയത്തിൽ ജനറേറ്റിങ് സ്‌റ്റേഷനിലേക്ക് വെള്ളം വരുന്ന തുരങ്ക മുഖവും മൂന്ന് ജനറേറ്ററുകളും മണ്ണിനടിയിൽ പെട്ടിരുന്നു. പിന്നീട് ഏറെ കഠിനാധ്വാനം ചെയ്‌താണ് ജീവനക്കാരും അധികൃതരും ചേർന്ന് നിലയത്തെ വീണ്ടും പൂർവസ്‌ഥിതിയിലാക്കിയത്. അതേസമയം, ഈ വർഷത്തെ അനുകൂല കാലാവസ്‌ഥയും യഥാസമയങ്ങളിലുള്ള ആസൂത്രണങ്ങളും അറ്റകുറ്റപ്പണികളും വാർഷിക ഉൽപ്പാദന ലക്‌ഷ്യം വേഗത്തിൽ സാക്ഷാത്കരിക്കാൻ സഹായകരം ആയിട്ടുണ്ടെന്ന് അസി. എൻജിനിയർ പിആർ ഗണദീപൻ അറിയിച്ചു.
Most Read: സംസ്‌ഥാനത്ത് ഇന്നും നാളെയും അതിശക്‌തമായ മഴക്ക് സാധ്യതയില്ല; കാലാവസ്‌ഥാ കേന്ദ്രം