കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ തെക്ക് കിഴക്കന്‍ മേഖലയിലുണ്ടായ ഭൂചലനത്തില്‍ കുടുങ്ങിയവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുന്നു. മേഖലയിലെ കനത്ത മഴയും ഗതാഗത സൗകര്യം ഇല്ലാത്തതും രക്ഷാപ്രവര്‍ത്തനത്തിന് തടസമാണ്. ദുരന്തത്തില്‍ ആയിരത്തിലധികം പേരാണ് ഇതുവരെ മരണപ്പെട്ടത്.
മലയിടിഞ്ഞതിനൊപ്പം കനത്ത മഴ കൂടിയായതോടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് പല മേഖലകളിലും എത്താന്‍ സാധിച്ചിട്ടില്ല. ആയിരക്കണക്കിന് ആളുകള്‍ കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് യുണിസെഫ് മേധാവി സാം മോര്‍ട്ട് അഫ്‌ഗാനിലെ പ്രതിനിധികളെ ഉദ്ധരിച്ച് അറിയിച്ചത്.
ഭൂചലനം ഏറെ നാശംവിതച്ച പക്‌തിക പ്രവിശ്യയിൽ രക്ഷാപ്രവര്‍ത്തനം ബുദ്ധിമുട്ടിലായി. മലനിരകളാല്‍ നിറഞ്ഞ മേഖലയില്‍ നേരത്തെ തന്നെ ഗതാഗത സൗകര്യം പരിമിതമായിരുന്നു.
അതേസമയം ഭൂചലനത്തിൽ രണ്ടായിരത്തിലധികം വീടുകള്‍ തകര്‍ന്നു. നിലവില്‍ അഫ്‌ഗാനിലുള്ള റെഡ് ക്രസന്റ് ഉള്‍പ്പടെയുള്ള സംഘടനകളും യുഎന്‍ സന്നദ്ധ പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേരുന്നുണ്ട്.
എന്നാൽ അഫ്‌ഗാനില്‍ സര്‍വസജ്‌ജരായ ദുരന്ത നിവാരണ സേനയോ ആരോഗ്യ സംവിധാനമോ ഇല്ല എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ദുരന്തമേഖലയിലെ വാര്‍ത്താവിനിമയ സംവിധാനം പൂര്‍ണമായി തകര്‍ന്നിരിക്കുകയാണ്. രക്ഷപ്പെടുത്തിയവരെയെല്ലാം കാബൂളിലെയും മറ്റ് പ്രവിശ്യകളിലെയും ആശുപത്രികളില്‍ പ്രവേേശിപ്പിച്ചു.
20 വര്‍ഷത്തിനിടയിലെ ഏറ്റവും അപകടകരമായ ഭൂചലനമാണ് അഫ്‌ഗാനിസ്‌ഥാനില്‍ അനുഭവപ്പെട്ടത്. അതേസമയം ദുരന്തത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ് ദുഖം രേഖപ്പെടുത്തി. സാഹചര്യം വിലയിരുത്തി ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ യുഎസ് പ്രസിഡണ്ട് ജോ ബൈഡന്‍ നിര്‍ദ്ദേശിച്ചതായി സുരക്ഷാ ഉപദേഷ്‌ടാവ് ജേക്ക് സുള്ളിവന്‍ അറിയിച്ചു. അഫ്‌ഗാനിസ്‌ഥാന് എല്ലാ സഹായവും നല്‍കാന്‍ സന്നദ്ധമാണെന്ന് ചൈനയും അറിയിച്ചിട്ടുണ്ട്.
Most Read: ഉദ്ധവിന് പൂർണ പിന്തുണയെന്ന് പവാർ; സർക്കാർ കാലാവധി പൂർത്തിയാക്കും