മുംബൈ: ഭീമ കോറേഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായി ജയിലിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്‌റ്റാൻ സ്വാമിക്ക് സ്ട്രോയും സിപ്പറും അനുവദിച്ചു. ഒരു മാസത്തിന് ശേഷം ജയിൽ അധികൃതർ സ്‌റ്റാൻ സ്വാമിയുടെ ആവശ്യം അംഗീകരിച്ചെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. സ്ട്രോയും സിപ്പറും നൽകണമെന്ന് ഏതാനും ദിവസം മുമ്പ് കോടതി ഉത്തരവിട്ടിരുന്നു. തുടർന്നാണ് നടപടി.
ഒരാഴ്‌ച മുമ്പ് തന്നെ സ്‌റ്റാൻ സ്വാമിക്ക് ജയിലിൽ സിപ്പർ നൽകിയിരുന്നതായി ജയിൽ അധികൃതർ അറിയിച്ചു. പാർക്കിൻസൺ രോഗി ആയതിനാൽ സ്വന്തമായി കൈ കൊണ്ട് വെള്ളം കുടിക്കാൻ ബുദ്ധിമുട്ടുള്ളതിനാലാണ് സ്ട്രോയും സിപ്പറും ആവശ്യപ്പെട്ട് അദ്ദേഹം അപേക്ഷ നൽകിയത്. എന്നാൽ, ജയിൽ അധികൃതർ നടപടിയൊന്നും സ്വീകരിക്കാത്തതിനെ തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു.
എൻഐഎ തന്നെ അറസ്‌റ്റ് ചെയ്‌തപ്പോൾ പിടിച്ചെടുത്ത സ്ട്രോയും സിപ്പർ കപ്പും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് പൂനെ കോടതിയിൽ അദ്ദേഹം അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ, അവ എടുത്തിട്ടില്ലെന്ന എൻഐഎയുടെ വാദത്തെ തുടർന്ന് അദ്ദേഹത്തിന്റെ അപേക്ഷ കോടതി തള്ളി. തുടർന്ന്, ജയിലിൽ സ്ട്രോയും കപ്പും ശൈത്യകാല വസ്‌ത്രങ്ങളും ഉപയോഗിക്കാൻ അനുമതി തേടി അദ്ദേഹം വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.
കൂടാതെ, ഹാർഡ് ഡിസ്‌ക് കോപ്പി അടങ്ങിയ തന്റെ ബാഗ് എൻഐഎ തിരികെ നൽകണമെന്നും തലോജ ജയിലിൽ നിന്ന് തന്നെ മാറ്റരുതെന്നും ആവശ്യപ്പെട്ടുള്ള മൂന്ന് ഹരജിയും അദ്ദേഹം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.