മലപ്പുറം: പത്താം ക്ളാസ് പരീക്ഷയിൽ മികച്ച നേട്ടം കൈവരിച്ച് മുന്നിൽ നിൽക്കുമ്പോഴും മലപ്പുറം ജില്ലയിലെ വിദ്യാർഥികളുടെ ഉപരിപഠനം വീണ്ടും പ്രതിസന്ധിയിൽ. എസ്‌എസ്‌എൽസി ജയിച്ച കുട്ടികൾക്ക് ആനുപാതികമായി പ്ളസ് വൺ സീറ്റുകൾ ജില്ലയിൽ ഇല്ലെന്നാണ് കണക്കുകൾ വ്യക്‌തമാക്കുന്നത്. 77,691 പേരാണ് ഇത്തവണ ഉപരിപഠനത്തിന് അർഹത നേടിയത്.
മലപ്പുറം ജില്ലയിലെ സർക്കാർ, എയ്‌ഡഡ്, അൺ എയ്‌ഡഡ് മേഖലകളിലായി കഴിഞ്ഞ വർഷം അധികമായി അനുവദിച്ച സീറ്റുകൾ എടുത്താലും ഇത്തവണയും ഉപരിപഠനം പ്രതിസന്ധിലാകുമെന്നാണ് കണക്കുകൾ. ജില്ലയിലെ 85 സർക്കാർ സ്‌കൂളുകളിലെയും 88 എയ്‌ഡഡ് സ്‌കൂളുകളിലെയും ഹയർ സെക്കണ്ടറി 41950 സീറ്റാണ് മെറിറ്റ് ക്വാട്ടയിൽ അനുവദിച്ചത്. എയ്‌ഡഡ് വിഎച്ച്‌എസ്‌ഇകളിലായി 5274 സീറ്റുകളാണ് ലഭ്യമാവുക. ഇതുൾപ്പടെ ആകെ 47224 സീറ്റുകളാണ് മെറിറ്റ് സീറ്റുകൾ. ഇത് കൂടാതെ 11275 അൺ എയ്‌ഡഡ് മേഖലകളിലെ സീറ്റുകളിൽ അഡ്‌മിഷൻ നേടിയാലും 58449 കുട്ടികൾക്കേ പ്രവേശനം ലഭിക്കുകയുള്ളൂ.
19242 കുട്ടികൾക്ക് നിലവിലെ സീറ്റുകളുടെ എണ്ണം അനുസരിച്ച് ഉപരിപഠനത്തിന് അവസരമില്ല. അൺ എയ്‌ഡഡിലെ പഠനം വലിയ സാമ്പത്തിക ചെലവ് വരുമെന്നുള്ളതും നിരവധി വിദ്യാർഥികൾക്ക് പ്രതിസന്ധിയാണ്. ഇതോടൊപ്പം സിബിഎസ്‌ഇ, ഐസിഎസ്‌ഇ പരീക്ഷാഫലം കൂടി വരുന്നതോടെ ഉപരിപഠനത്തിന് അർഹത നേടിയ കുട്ടികളുടെ എണ്ണം ആനുപാതികമായി കൂടും.
കഴിഞ്ഞ വർഷം 30 ശതമാനം മാർജിനൽ വർധനയും 31 താൽകാലിക ബാച്ചുകളും പ്രത്യേകമായി അനുവദിച്ച ശേഷവും സർക്കാർ, എയ്‌ഡഡ്, അൺ എയ്‌ഡഡ് മേഖലകളിലായി 61666 പേർക്കാണ് പ്രവേശനം ലഭിച്ചത്. കഴിഞ്ഞ വർഷം 75554 പേരാണ് ഉപരിപഠനത്തിന് അവസരം നേടിയതെങ്കിൽ ഇത്തവണ 2137 കുട്ടികൾ വർധിച്ച് 77691 കുട്ടികൾ ഉപരിപഠനത്തിന് അർഹത നേടി. ഇത്തവണയും ആവശ്യത്തിന് സീറ്റുകൾ ഇല്ലാത്തതോടെ ഇഷ്‌ട വിഷയങ്ങൾ ആഗ്രഹിക്കുന്ന സ്‌കൂളിൽ പഠിക്കാനാകാതെ പണം മുടക്കിയോ ഓപ്പൺ സ്‌കൂൾ സംവിധാനത്തിലോ നിരവധി വിദ്യാർഥികൾക്ക് പഠിക്കേണ്ടി വരും.
Most Read: വിമാനത്തിനുള്ളിലെ പ്രതിഷേധം; പ്രതിയായ അധ്യാപകനെ സർവീസിൽ നിന്ന് നീക്കും