കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച കേസിലെ പ്രതികളിൽ ഒരാളായ ഫർസീൻ മജീദിനെ സർവീസിൽ നിന്ന് നീക്കാൻ നടപടി. മുട്ടന്നൂർ യുപി സ്‌കൂൾ അധ്യാപകനായ ഇയാൾ ഇപ്പോൾ സസ്‌പെൻഷനിലാണ്. അധ്യാപകർക്കുള്ള യോഗ്യതാ പരീക്ഷയായ കെ ടെറ്റ് ഇദ്ദേഹം പാസായിട്ടില്ലെന്നും പ്രൊബേഷൻ കാലാവധി കഴിഞ്ഞിട്ടില്ലെന്നുമുള്ള റിപ്പോർട് ജില്ലാ വിദ്യാഭ്യാസ ഓഫിസർ പൊതു വിദ്യാഭ്യാസ ഡയറക്‌ടർക്ക് സമർപ്പിച്ചു.
ഫർസീൻ ഉൾപ്പെട്ട മുൻകാല കേസുകളുടെയും വിശദാംശങ്ങൾ പരിശോധിച്ച് വരികയാണ്. അധ്യാപകനെ സ്‌കൂളിൽ നിന്ന് പിരിച്ചുവിടാനുള്ള നടപടികൾ മാനേജ്‌മെന്റും ആരംഭിച്ചുകഴിഞ്ഞു. വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള നിർദ്ദേശമനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നാണ് മാനേജ്‌മെന്റിന്റെ അറിയിപ്പ്.
ടിടിസി യോഗ്യതയുള്ള ഫർസീൻ മജീദ് 2019 ജൂൺ ആറിനാണ് അധ്യാപകനായി ജോലിയിൽ പ്രവേശിക്കുന്നത്. കോവിഡ് മൂലം 2019, 2020 വർഷങ്ങളിൽ അധ്യാപകരായി ചേർന്നവർക്ക് വിദ്യാഭ്യാസ വകുപ്പ് ടെസ്‌റ്റ് നടത്തിയിരുന്നില്ല. അതിനാൽ 2021 മാർച്ച് 16നാണ് ഇദ്ദേഹത്തിന്റെ നിയമനത്തിന് അംഗീകാരം ലഭിച്ചത്. എന്നാൽ, 2022 മാർച്ച് 15ന് മുൻപ് കെ ടെറ്റ് പാസാകാത്തതിനാൽ ഇദ്ദേഹത്തിന്റെ പ്രൊബേഷൻ പ്രഖ്യാപിച്ചിട്ടില്ല. കെ ടെറ്റ് പാസാകാത്ത അധ്യാപകർക്ക് വാർഷിക ഇൻക്രിമെന്റും ലഭിക്കില്ല. ഫർസീൻ ഇപ്പോൾ റിമാൻഡിൽ കഴിയുകയാണ്.
Most Read: ഹൃദയാദ്രം ഈ കൂടിച്ചേരൽ; സ്‌നേഹാദ്രം ഈ ആലിംഗനം