ന്യൂഡെൽഹി: വിവാദ കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള ബില്ലിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. തിങ്കളാഴ്‌ച ആരംഭിക്കുന്ന ശൈത്യകാല സമ്മേളനത്തിൽ മൂന്ന് നിയമങ്ങളും റദ്ദാക്കാനുള്ള ബിൽ പാർലമെന്റിൽ അവതരിപ്പിക്കും.
നിയമമന്ത്രാലയമാണ് കരട് ബിൽ തയ്യാറാക്കിയത്. മൂന്ന് നിയമങ്ങളും റദ്ദാക്കാൻ ഒറ്റ ബിൽ മതി. രാഷ്‌ട്രപതി ഒപ്പുവെക്കുന്നതോടെ നിയമങ്ങൾ റദ്ദാക്കും. കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതായി വെള്ളിയാഴ്‌ചയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. പാർലമെന്റിലെ നടപടികൾ പൂർത്തിയാകാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് കർഷക സംഘടനകളുടെ നിലപാട്.
പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം തടങ്ങുന്ന നവംബര്‍ 29ന് 60 ടാക്‌ടറുകള്‍ പങ്കെടുക്കുന്ന ‘സന്‍സദ ചലോ’ മാർച്ച് സംഘടിപ്പിക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ അറിയിച്ചു. റോഡ് മാര്‍ഗം പാര്‍ലമെന്റിലേക്ക് കര്‍ഷകരുടെ ടാക്‌ടറുകള്‍ മാര്‍ച്ച് നടത്തുമെന്നും വാഹന ഗതാഗതം തടസപ്പെടുത്തില്ലെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് വ്യക്‌തമാക്കിയിട്ടുണ്ട്.
കര്‍ഷകര്‍ നേരിട്ട് പാര്‍ലമെന്റിലേക്ക് പോകും. കേന്ദ്ര സര്‍ക്കാരുമായുള്ള സംഭാഷണമാണ് മാര്‍ച്ച് കൊണ്ട് ലക്ഷ്യമിടുന്നത്. വിവാദ കാര്‍ഷിക നയമങ്ങള്‍ പാര്‍ലമെന്റ് പിന്‍വലിക്കും വരെ സമരത്തില്‍ നിന്ന് പിന്നോട്ട് പോകേണ്ടെന്നാണ് സംയുക്‌ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം. കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ആറ് ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്.
ചുരുങ്ങിയ താങ്ങുവിലക്ക് നിയമപരമായ ഗാരന്റി നല്‍കണം, വൈദ്യുതി നിയമത്തിന്റെ കരട് പിന്‍വലിക്കണം, വായു മലിനീകരണത്തിന്റെ പേരില്‍ കര്‍ഷകര്‍ക്ക് പിഴ ചുമത്താനുള്ള 2021ലെ നിയമത്തിലെ വകുപ്പ് പിന്‍വലിക്കണം, 2020 ജൂണ്‍ മുതല്‍ ഇതുവരെ രജിസ്‌റ്റര്‍ ചെയ്‌ത കേസുകള്‍ പിന്‍വലിക്കണം, ലഖിംപൂര്‍ കൂട്ടക്കൊലയുടെ സൂത്രധാരന്‍ അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി അറസ്‌റ്റ് ചെയ്യണം, കര്‍ഷക സമരത്തില്‍ ജീവൻ ത്യജിച്ച 700 കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്‌ട പരിഹാരം നല്‍കി അവരെ പുനരധിവസിപ്പിക്കുകയും രക്‌തസാക്ഷി സ്‌മാരകത്തിന് സ്‌ഥലം അനുവദിക്കുകയും വേണം, എന്നിവയാണ് കര്‍ഷകര്‍ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍.
Also Read: കോവിഡ് പരിശോധന കുറയുന്നു; കേരളം ഉള്‍പ്പടെ 13 സംസ്‌ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കത്ത്