തിരുവനന്തപുരം: തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും ഗതാഗതമന്ത്രി ആന്റണി രാജുവും മന്ത്രിസ്‌ഥാനം രാജിവെച്ചു. ഇരുവരും രാജിക്കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായാണ് രാജി. കെബി ഗണേഷ് കുമാറും, കടന്നപ്പള്ളി രാമചന്ദ്രനുമാണ് പുതുതായി മന്ത്രിസഭയിലേക്ക് വരുന്നത്. ഇരുവരും ഈ മാസം 29ന് സത്യപ്രതിജ്‌ഞ ചെയ്യും. ഇന്ന് ചേരുന്ന എൽഡിഎഫ് യോഗത്തിലാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.
നാല് ഘടകകക്ഷികൾക്ക് രണ്ടര വർഷം വീതം മന്ത്രിസ്‌ഥാനം നൽകാനായിരുന്നു ഇടതു മുന്നണിയുടെ തീരുമാനം. നവംബർ 20ന് സർക്കാരിന് രണ്ടര വർഷം പൂർത്തിയായിരുന്നു. എന്നാൽ, നവകേരള സദസ് നടക്കുന്നതിനിടെയാണ് പുനഃസംഘടന നീണ്ടുപോയത്. പൂർണ സംതൃപ്‌തിയോടെയാണ് കാലാവധി പൂർത്തിയാക്കുന്നതെന്നും പ്രവർത്തനം വിലയിരുത്തേണ്ടത് ജനങ്ങളാണെന്നും അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. രണ്ടര വർഷക്കാലം നൽകിയ പിന്തുണക്കും പ്രോൽസാഹനത്തിനും നന്ദി അറിയിക്കുന്നതായി ആന്റണി രാജുവും പറഞ്ഞു.
‘കെഎസ്ആർടിസി ഉൾപ്പെടുന്ന ഗതാഗത വകുപ്പാണ് ഭരിച്ചിരുന്നത്. ഒരുപാട് പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വകുപ്പാണിത്. ശമ്പളം പൂർണമായി മുഴുവൻ ജീവനക്കാർക്കും കൊടുത്തു. ഒരു രൂപയുടെ പോലും ശമ്പള കുടിശിക ഇല്ലാതെയാണ് രാജിക്കത്ത് സമർപ്പിക്കാൻ കഴിഞ്ഞതെന്നതിൽ ചാരിതാർഥ്യമുണ്ട്. തിരുവനന്തപുരം നഗരത്തിന്റെ എംഎൽഎയാണ്. എംഎൽഎയായി ഇനി നിങ്ങളോടൊപ്പം ഇവിടെയുണ്ടാകും. നിയോജക മണ്ഡലത്തിൽ സജീവമായി പ്രവർത്തിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്’- ആന്റണി രാജു പറഞ്ഞു.
Most Read| എണ്ണക്കപ്പലിന് നേരെ ഡ്രോൺ ആക്രമണം; അമേരിക്കയുടെ ആരോപണം തള്ളി ഇറാൻ