ന്യൂഡെൽഹി: സൗദി അറേബ്യയിൽ നിന്ന് ക്രൂഡ് ഓയിലുമായി വന്ന കപ്പലിന് നേരെ ഗുജറാത്ത് തീരത്ത് ഡ്രോൺ ആക്രമണം ഉണ്ടായ സംഭവത്തിൽ അമേരിക്കയുടെ ആരോപണം തള്ളി ഇറാൻ രംഗത്ത്. ആക്രമണവുമായി തങ്ങൾക്ക് യാതൊരുവിധ പങ്കുമില്ലെന്ന് ഇറാൻ വ്യക്‌തമാക്കി. ഡ്രോൺ വിക്ഷേപിച്ചത് ഇറാനിൽ നിന്നാണെന്ന് അമേരിക്ക ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ, ആക്രമണവുമായി ബന്ധമില്ലെന്ന് ഇറാൻ വിദേശകാര്യ സഹമന്ത്രി അലി ബഘേരി പറഞ്ഞു.
ഹൂതികളുടെ പ്രവർത്തനങ്ങളുമായി സർക്കാരിനെ ബന്ധപ്പെടുത്തേണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനിടെ, കപ്പൽ ജാപ്പനീസ് ഉടമസ്‌ഥതയിൽ ഉള്ളതാണെന്ന സ്‌ഥിരീകരണം പുറത്തുവന്നിട്ടുണ്ട്. കപ്പലുമായി ആശയവിനിമയം തുടരുകയാണെന്ന് പെന്റഗൺ അറിയിച്ചു. ആക്രമണം നേരിട്ട കപ്പൽ കോസ്‌റ്റ് ഗാർഡ് കപ്പലിനൊപ്പം സഞ്ചരിക്കുന്നതായാണ് വിവരം. കപ്പൽ തിങ്കളാഴ്‌ച മുംബൈയിൽ എത്തുമെന്ന് തീരസംരക്ഷണ സേന അറിയിച്ചിട്ടുണ്ട്.
സൗദി അറേബ്യയിൽ നിന്ന് മംഗളൂരുവിലേക്ക് ക്രൂഡ് ഓയിലുമായി വന്ന കപ്പലിന് നേരെയാണ് ഇന്നലെ ഇന്ത്യൻ തീരത്ത് ഡ്രോൺ ആക്രമണം ഉണ്ടായത്. ഗുജറാത്തിലെ പോർബന്തർ തീരത്തിന് 217 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിലാണ് ആക്രമണം ഉണ്ടായത്. വ്യാപാര കപ്പലായ എംവി ചെം പ്ളൂട്ടോയ്‌ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
ആക്രമണത്തെ തുടർന്ന് കപ്പലിന് സ്‌ഫോടനം ഉണ്ടായി തീപിടിക്കുകയായിരുന്നു. 20 ഇന്ത്യക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. എന്നാൽ ആളപായം ഉള്ളതായി റിപ്പോർട് ചെയ്‌തിട്ടില്ല. ഇസ്രയേൽ പങ്കാളിത്തമുള്ള നൈജീരിയൻ കൊടിയുള്ള കപ്പലാണിത്. ആരാണ് ആക്രമണം നടത്തിയതെന്ന് വ്യക്‌തമല്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ മാസം ഇസ്രയേലിന്റെ കാർഗോ കപ്പലിന് നേരെ ഇന്ത്യൻ മഹാസമുദ്രത്തിൽ ഡ്രോൺ ആക്രമണം ഉണ്ടായിരുന്നു.
Most Read| കേരളത്തിന്റെ എഐസിസി ചുമതലയിൽ നിന്ന് താരിഖ് അൻവറിനെ മാറ്റി