ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് വായു മലിനീകരണം രൂക്ഷമായി തുടരുന്നു. ഇതേ തുടർന്ന് ഡെൽഹിയിലെ സ്‌കൂളുകൾ അടക്കുന്നത് ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ നിലവിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഡെൽഹിയിൽ ഇന്നലെ വായു ഗുണനിലവാര സൂചിക 400ൽ താഴെ എത്തിയെങ്കിലും ഇന്ന് വീണ്ടും കൂടാനാണ് സാധ്യതയെന്ന് അധികൃതർ വ്യക്‌തമാക്കി.
വായു മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇന്ന് സുപ്രീം കോടതി സ്‌ഥിതിഗതികൾ പരിശോധിക്കും. മലിനീകരണം തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കഴിഞ്ഞ ശനിയാഴ്‌ച സുപ്രീം കോടതി കേന്ദ്ര സർക്കാരിനോടും, ഡെൽഹി സർക്കാരിനോടും വ്യക്‌തമാക്കിയിരുന്നു. ആവശ്യമെങ്കിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കാനും സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു.
കൂടാതെ ഡെൽഹിയുമായി അതിർത്തി പങ്കിടുന്ന ഹരിയാനയിലെ 4 ജില്ലകളിൽ സാഹചര്യം രൂക്ഷമായതിനെ തുടർന്ന് നിയന്ത്രണം ഏർപ്പെടുത്തി. ഇവിടെ ഗുര്‍ഗാവ്, ഫരീദാബാദ്, ജഗ്ജര്‍, സോണിപത്ത് എന്നീ ജില്ലകളിൽ സ്‌കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. കൂടാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മറ്റും നിര്‍ത്തി വെക്കുന്നതിലൂടെ വാഹനങ്ങളില്‍ നിന്നുള്ള 40 ശതമാനത്തോളം മലിനീകരണം കുറയ്‌ക്കാന്‍ സാധിക്കുമെന്നാണ് ഹരിയാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
Read also: വാഹന പരിശോധനക്കിടെ പോലീസിനെ ആക്രമിച്ചു; സൈനികനുൾപ്പടെ മൂന്നുപേർ അറസ്‌റ്റിൽ