ആലപ്പുഴ: വാഹന പരിശോധനക്കിടെ പോലീസ് ഉദ്യോഗസ്‌ഥർക്ക് നേരെ ആക്രമണം. ദേശീയപാതയിൽ ചേർത്തല ഹൈവേ പാലത്തിന് സമീപം ആയിരുന്നു സംഭവം. ഹൈവേ പെട്രോൾ സബ് ഇൻസ്‌പെക്‌ടർ ജോസി സ്‌റ്റീഫനെയാണ് വാഹനത്തിലെത്തിയ മൂന്നംഗ സംഘം മർദിച്ചത്.
നിർത്താതെ പോയ ജീപ്പ് തടഞ്ഞപ്പോഴാണ് എസ്ഐയെ സൈനികൻ ഉൾപ്പെട്ട സംഘം മർദ്ദിച്ചത്. സംഭവത്തിൽ ജീപ്പിലുണ്ടായിരുന്ന കൊട്ടാരക്കര സ്വദേശി വിപിൻ രാജൻ, കൊല്ലം സ്വദേശിയും സൈനികനുമായ ജോബിൻ ബേബി, ഷെമീർ മുഹമ്മദ് എന്നിവരെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
കൊല്ലത്ത് നിന്ന് എറണാകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്ന സംഘം കായംകുളം മുതൽ ബഹളം വെച്ചാണ് യാത്ര നടത്തിയിരുന്നത്. തുറന്ന വാഹനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കി വന്ന ഇവർ പലയിടത്തും നാട്ടുകാരോടും മറ്റ് വാഹനങ്ങളിലെ യാത്രക്കാരോടും മോശമായി പെരുമാറുകയും ചെയ്‌തു. ഇതേതുടർന്ന് നാട്ടുകാർ പോലീസിൽ പരാതിപ്പെട്ടതോടെയാണ് ഹൈവെ പെട്രോളിംഗ് സംഘം ഇവർക്കായി തിരച്ചിൽ ആരംഭിച്ചത്.
സംഘത്തെ ആലപ്പുഴയിൽ നിന്ന് പിടികൂടാൻ കഴിയാഞ്ഞതിനെ തുടർന്ന് ചേർത്തലയിൽ ഇവർക്കായി പോലീസ് വാഹന പരിശോധന നടത്തി. വാഹനം കണ്ടെത്തി തടഞ്ഞെങ്കിലും പ്രതികൾ പോലീസിനോട് മോശമായി പെരുമാറുകയും തട്ടിക്കയറുകയും ആയിരുന്നു.
വണ്ടി കസ്‌റ്റഡിയിൽ എടുക്കാൻ ശ്രമിച്ചപ്പോഴാണ് മദ്യലഹരിയിൽ ആയിരുന്ന സംഘം എസ്ഐയെ മർദ്ദിച്ചത്. പരിക്കേറ്റ എസ്ഐയെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
Most Read: ദത്ത് വിവാദം; അനുപമ ഇന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകും