തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമ ഇന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് (സിഡബ്ള്യുസിക്ക്) മുന്നില്‍ ഹാജരാകും. രാവിലെ 11 മണിക്ക് ഹാജരാകാനാണ് നിര്‍ദ്ദേശം. കേസുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ സമര്‍പ്പിക്കാനും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ കേസുമായി ബന്ധപ്പെട്ട് തുടര്‍ നടപടി സ്വീകരിക്കാന്‍ വഞ്ചിയൂര്‍ കുടുംബകോടതി സിഡബ്ള്യുസിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് അനുപമയോട് ഇന്ന് ഹാജരാകാന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചത്.
അതേസമയം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. എന്‍ സുനന്ദയേയും, ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അനുപമയുടെ സമരം തുടരുകയാണ്. കുഞ്ഞിനെ സർക്കാർ ഏറ്റെടുക്കണം എന്നാണ് അനുപമയുടെ ആവശ്യം.
സിഡബ്ള്യുസി ചെയര്‍പേഴ്‌സണും, ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയുമാണ് കുഞ്ഞിനെ ദത്ത് നല്‍കിയതെന്നും ഇവരെ സ്‌ഥാനത്തുനിന്ന് മാറ്റി നിര്‍ത്തി, കുട്ടിയെ അടിയന്തരമായി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് അനുപമ വ്യക്‌തമാക്കി. ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിന് മുന്നില്‍ കുഞ്ഞിനായി തൊട്ടില്‍ കെട്ടിയായിരുന്നു ശിശുദിനമായ ഇന്നലെ അനുപമ സമരം ചെയ്‌തത്.
സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കണമെന്നും അനുപമ നേരത്തെ പറഞ്ഞിരുന്നു. മുഖ്യമന്ത്രി തന്റെ പരാതി തഴയുമെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാകാം എന്നുമാണ് അനുപമ പറഞ്ഞത്.
Most Read: നരിക്കുനിയിലെ ഭക്ഷ്യവിഷബാധ; നടപടികൾ വേഗത്തിലാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്