ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്തെ വർധിച്ചു വരുന്ന വായു മലിനീകരണത്തിൽ കേന്ദ്ര സർക്കാരിന് രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ഡെൽഹിയിലെ വായുവിന്റെ ഗുണനിലവാരം മോശമായത് വീടുകളിൽ പോലും മാസ്‌ക് ധരിക്കാൻ ആളുകളെ നിർബന്ധിതരാക്കുക ആണെന്ന് ചീഫ് ജസ്‌റ്റിസ് എൻവി രമണ പറഞ്ഞു. ഇന്ന് ഡെൽഹിയിലെ വായു മലിനീകരണത്തെ കുറിച്ചുള്ള ഹരജി പരിഗണിക്കുന്നതിനിടെ ആണ് സുപ്രീം കോടതിയുടെ വിമർശനം.
“സ്‌ഥിതിഗതികൾ എത്ര മോശമാണെന്ന് നിങ്ങൾ കാണുന്നില്ലേ? ഞങ്ങളുടെ വീടുകളിൽ പോലും ഞങ്ങൾ മാസ്‌ക് ധരിക്കുകയാണ്,”- ചീഫ് ജസ്‌റ്റിസ് പറഞ്ഞു.
എന്നാൽ, കർഷകരുടെ മേൽ പഴി ചാരിക്കൊണ്ടാണ് ഇതിന് കേന്ദ്ര സർക്കാർ മറുപടി നൽകിയത്. “കൊയ്‌ത്തു കഴിഞ്ഞ പാടങ്ങളിൽ നെൽ കുറ്റികൾ കത്തിക്കുന്നത് തടയാൻ ഞങ്ങൾ നടപടിയെടുക്കുകയാണ്. എന്നാൽ കഴിഞ്ഞ അഞ്ചാറു ദിവസത്തിനുള്ളിൽ, പഞ്ചാബിൽ വലിയ തോതിൽ നെൽ കുറ്റികൾ കത്തിച്ചതിനാൽ മലിനീകരണം വർധിച്ചത് നമ്മൾ കണ്ടു. കൃഷിയിടങ്ങളിൽ നെൽ കുറ്റികൾ കത്തിക്കുന്നതിൽ നിന്ന് കർഷകരെ തടയാൻ സംസ്‌ഥാന സർക്കാർ നടപടി സ്വീകരിക്കേണ്ടതുണ്ട്,”- കേന്ദ്രം സുപ്രീം കോടതിയിൽ പറഞ്ഞു.
എന്നാൽ കേന്ദ്രത്തിന്റെ ഈ മറുപടി സുപ്രീം കോടതിയെ പ്രകോപിപ്പിച്ചു. കർഷകർക്ക് മേൽ എല്ലാകുറ്റവും ചുമത്തുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. ” കർഷകർ മൂലമാണ് മലിനീകരണമെന്ന് നിങ്ങൾ എന്തിനാണ് പറയുന്നത്? ഇത് മലിനീകരണത്തിന്റെ ഒരു നിശ്‌ചിത ശതമാനം മാത്രമാണ്. ബാക്കിയുള്ളവയുടെ കാര്യമോ? ഡെൽഹിയിലെ മലിനീകരണം നിയന്ത്രിക്കാൻ നിങ്ങൾ എന്താണ് ചെയ്യുന്നത്? ഞങ്ങൾക്ക് ഒരു സർക്കാരുമായും; സംസ്‌ഥാനവുമായോ കേന്ദ്രവുമായോ ഒരു ബന്ധവുമില്ല. നിങ്ങളുടെ ശരിയായ പ്ളാൻ എന്താണെന്ന് 2-3 ദിവസത്തിനുള്ളിൽ കോടതിയെ അറിയിക്കണം,”- സുപ്രീം കോടതി നിർദ്ദേശിച്ചു.
കോടതിയുടെ വിമർശനത്തിന് പിന്നാലെ കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പ്രസ്‌താവന തിരുത്തി. കർഷകർ മാത്രമാണ് മലിനീകരണത്തിന് കാരണമെന്ന് തങ്ങൾ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യതലസ്‌ഥാനത്ത് വായു മലിനീകരണ തോത് അപകടകരമാം വിധം ഉയരുകയാണ്. എക്യുഐ 800ന് അടുത്തെത്തി. നഗരത്തിൽ പുകമഞ്ഞ് രൂക്ഷമായതോടെ കാഴ്‌ചയുടെ ദൂരപരിധി കുറഞ്ഞു. വിഷപ്പുക കൂടുന്നതിനാൽ സർക്കാർ-സ്വകാര്യ ഓഫിസുകളിൽ ഉള്ളവർ സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം 30 ശതമാനമായി കുറക്കണമെന്നും വാഹനങ്ങൾക്ക് ഒറ്റ, ഇരട്ടയക്ക നിയന്ത്രണം ഏർപ്പെടുത്തണമെന്നും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ഡെൽഹി സർക്കാരിന് നിർദ്ദേശം നൽകി.
Most Read: പഞ്ചാബ് തിരഞ്ഞെടുപ്പ്; എഎപി ഏറ്റവും വലിയ ഒറ്റക്കക്ഷി ആവുമെന്ന് പ്രവചനം