കരിപ്പൂർ: വിമാനത്താവളത്തിലെ സാറ്റ്‌ലൈറ്റ് സ്‌റ്റേഷനുമായി ബന്ധപ്പെട്ട നിർമാണ ജോലിക്ക് എത്തിയ അതിഥി തൊഴിലാളികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് തലക്കടിയേറ്റ ബംഗാൾ സ്വദേശി മരിച്ചു. ബംഗാൾ നാദിയ മിറ ബദർ അലി ഷെയ്ഖിന്റെ മകൻ കാദർ അലി ഷെയ്‌ഖ് (32) ആണു മരിച്ചത്.
ഇന്നലെ വൈകിട്ട് ആറരയോടെ കൊണ്ടോട്ടി തറയിട്ടാൽ റോഡരികിലായിരുന്നു സംഭവം. തൊഴിലാളികൾ തർക്കവുമായി റോഡിലേക്ക് എത്തുകയും അവിടെവച്ച് കലഹം മൂർഛിക്കുകയും ബംഗാൾ ബർധമാൻ സ്വദേശി മൊഹിദുൽ ഷെയ്‌ഖ് കല്ലെടുത്ത് കാദർ അലി ഷെയ്ഖിനെ തലക്കിടിച്ചു എന്നുമാണ് പോലീസ് പറയുന്നത്.
ഇടിയേറ്റ കാദർ അലി ഷെയ്ഖിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതി മൊഹിദുൽ ഷെയ്‌ഖ്, പ്രദേശത്തെ വാടക കോട്ടേഴ്‌സിൽ കാദർ അലി ഷെയ്ഖിനൊപ്പമാണ് താമസിക്കുന്നത്. കല്ലു കൊണ്ട് തലക്ക് ഇടിയേറ്റ ഖാദറലി ഷെയ്‌ഖ് റോഡരികിൽ കുഴഞ്ഞു വീഴുകയും ഓടിയെത്തിയ നാട്ടുകാർ കൊണ്ടോട്ടിയിലെ ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്‌തു. ഇവിടെ നിന്നാണ് മരണം സംഭവിച്ചത്.
Most Read: നടൻ സിദ്ധാന്തിന്റെ മരണകാരണം അമിത വ്യായാമമെന്ന് സൂചന