പാലക്കാട്: വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ടിട്ട് ഒരു വര്‍ഷം തികയുന്ന ഇന്ന്, പെണ്‍കുട്ടികളുടെ അമ്മ സത്യാഗ്രഹം ആരംഭിച്ചതിനെതിരെ മന്ത്രി എ.കെ. ബാലന്‍. വാളയാറിലെ വീട്ടില്‍ ‘വിധിദിനം മുതല്‍ ചതിദിനം വരെ’ എന്ന പേരില്‍ തുടങ്ങിയ സമരത്തിനെതിരെയാണ് മന്ത്രി പ്രതികരിച്ചത്. കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ എന്തിനാണ് ഇപ്പോള്‍ സമരം എന്നാണ് മന്ത്രി ചോദിച്ചത്.
‘കോടതിയുടെ മുന്‍പിലാണ് ഈ പ്രശ്‌നം ഇപ്പോള്‍ ഉള്ളത്. കോടതിയുടെ മുന്‍പിലുള്ള പ്രശ്‌നത്തില്‍ ഇപ്പോള്‍ എന്തിനാണ് സമരമെന്ന് എനിക്ക് മനസ്സിലാകുന്നില്ല. സര്‍ക്കാരിനും മനസ്സിലാകുന്നില്ല. ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചിട്ടാണ് സമരമെങ്കില്‍ ഇപ്പോഴെങ്കിലും അവര്‍ അതില്‍ നിന്ന് പിന്‍മാറണമെന്നാണ് എനിക്ക് അഭ്യര്‍ഥിക്കാനുള്ളത്’- എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
Related News: വാളയാര്‍ കേസ്; പെണ്‍കുട്ടികളുടെ നീതിക്കായി മാതാപിതാക്കള്‍ വീണ്ടും സമരരംഗത്ത്
വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി തേടിയാണ് കുട്ടികളുടെ അമ്മ സമരം ആരംഭിച്ചിരിക്കുന്നത്. കേസിലെ പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ട പോക്‌സോ കോടതി വിധിക്കെതിരെയാണ് സത്യാഗ്രഹം. കുട്ടികള്‍ കളിച്ചു വളര്‍ന്ന അതേ വീട്ടുമുറ്റത്താണ് അമ്മ സമരം നടത്തുന്നത്. 2019 ഒക്‌ടോബർ 25 ആം തീയതിയാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ട് വിധി വന്നത്.