കോഴിക്കോട്: ആര്‍എസ്എസ് പ്രസിദ്ധീകരണമായ ‘കേസരി’ വാരികയുടെ പരിപാടിയില്‍ പങ്കെടുത്തതില്‍ ഖേദം പ്രകടിപ്പിച്ച് സമുദ്ര ഗവേഷകനും പത്‌മശ്രീ ജേതാവുമായ അലി മണിക്ഫാന്‍. കേസരി വാരികയുടെ അക്ഷര രഥയാത്രയില്‍ പങ്കെടുത്തത് തെറ്റായിപ്പോയെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്‌റ്റിൽ പറഞ്ഞു. പരിപാടിയുടെ രാഷ്‌ട്രീയ താല്‍പര്യങ്ങളൊന്നും മനസിലാക്കിയിരുന്നില്ലെന്നും സംഘപരിവാറിന്റെ വിദ്വേഷ രാഷ്‌ട്രീയത്തോട് ഒരു തരത്തിലുള്ള വിട്ടുവീഴ്‌ചയും ഇല്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
ലൈബ്രറി ഉൽഘാടനമോ മറ്റോ ആകുമെന്നാണ് വിചാരിച്ചത്. പൊതുവില്‍ ക്ഷണിക്കപ്പെടുന്ന പരിപാടികളില്‍ കക്ഷി വ്യത്യാസമില്ലാതെ പങ്കെടുക്കുന്നതാണ് എന്റെ രീതി. ഇതും അങ്ങനെയേ ഞാന്‍ മനസിലാക്കിയിരുന്നുള്ളൂ. മാത്രമല്ല, രാജ്യത്തിന്റെ മത-സമുദായ സൗഹാർദ്ദത്തെ തകർക്കുകയും മതനിരപേക്ഷതയെ വെല്ലുവിളിക്കുകയും വെറുപ്പ് പ്രചരിപ്പിക്കുകയും ചെയ്യുന്ന സംഘപരിവാറിനെ തള്ളിക്കളയാനും വംശവെറിയെയും അക്രമങ്ങളെയും ചെറുക്കാനും നാം എല്ലാവരും രംഗത്ത് വരികയും ചെയ്യേണ്ടതുണ്ട്.
സംഘപരിവാറിന്റെ വിദ്വേഷ രാഷ്‌ട്രീയത്തോട് എനിക്ക് യാതൊരു വിധ മമതയോ, മൃദുസമീപനമോ ഇല്ല. മഹാത്‌മാ ഗാന്ധി, അബുൽ കലാം ആസാദ് തുടങ്ങിയവർ മുന്നോട്ടുവെച്ച സ്വപ്‌നങ്ങളും സൗഹാർദ്ദങ്ങളും സമാധാനവും സംരക്ഷിക്കാനും, പീഢിത ന്യൂനപക്ഷങ്ങളുടെ കൂടെ നിൽക്കാനും നമുക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്‌റ്റിൽ കുറിച്ചു.