തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യമേഖലക്ക് കൈമാറിയതിനെ തുടർന്ന് സർവക്ഷിയോഗം വിളിച്ച് സംസ്ഥാന സർക്കാർ. ഇന്ന് 4 മണിക്കാണ് അടിയന്തര സർവകക്ഷിയോഗം ചേരുക. കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ വഴിയായാണ് യോഗം തീരുമാനിച്ചിരിക്കുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ഇന്നലെയാണ് കേന്ദ്രസർക്കാർ അദാനി എന്റർപ്രൈസസിന് കൈമാറിയത്. നടത്തിപ്പ്, വികസനം, നവീകരണം തുടങ്ങിയ ചുമതലകളാണ് സ്വകാര്യമേഖലക്ക് വിറ്റത്. വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കാമെന്ന സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം തള്ളിയായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. അദാനി ഗ്രൂപ്പിന്റെ സമ്മർദ്ദം മൂലമാണ് കേന്ദ്രത്തിന്റെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്വകാര്യവത്കരണം വിമാനത്താവളങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാരിന്റെ നീക്കം.