കണ്ണൂർ: ഇരിട്ടി ഹയർ സെക്കണ്ടറി സ്‌കൂളിലെ കംപ്യൂട്ടർ ലാബിൽ നിന്നും കവർച്ച ചെയ്യപ്പെട്ട രണ്ട് ലാപ്ടോപ്പുകൾ കൂടി പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്തു. ഇരിട്ടി പഴയപാലത്ത് ആൾ താമസമില്ലാത്ത വീടിന്റെ ടെറസിൽ നിന്നാണ് അവശേഷിച്ച രണ്ട് ലാപ്ടോപ്പുകൾ കൂടി പോലീസ് കണ്ടെടുത്തത് .
കേസിൽ നേരത്തെ അറസ്‌റ്റിലായ പ്രതികളെ വീണ്ടും കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്‌തതിനെ തുടർന്നാണ് ലാപ്ടോപ്പുകളെ കുറിച്ച് വിവരം ലഭിച്ചത്. കോഴിക്കോട് മാറാട് പാലക്കൽ ഹൗസിൽ ടി ദീപു (31), തലശ്ശേരി ടെമ്പിൾ ഗേറ്റിൽ കുന്നുംപുറത്ത് ഹൗസിൽ മനോജ് (54) എന്നിവരാണ് കവർച്ചാ കേസിൽ അറസ്‌റ്റിലായത്. ഇവർ ഒളിവിൽ താമസിച്ച വീട്ടിൽ നിന്നുമാണ് ഇപ്പോൾ അവശേഷിച്ച ലാപ്‌ടോപ്പുകൾ കണ്ടെത്തിയത്.
മെയ് 6നായിരുന്നു ഇരിട്ടി ഹയർ സെക്കണ്ടറി സ്‌കൂളിൽ കവർച്ച നടന്നത്. സ്‌കൂളിലെ കംപ്യൂട്ടർ ലാബിന്റെ വാതിൽ തകർത്ത് 26 ലാപ് ടോപ്പുകളാണ് മോഷ്‌ടിച്ചത്. ഇതിൽ 24 ലാപ്ടോപ്പുകൾ ചക്കരക്കല്ലിലെ ഒരു സ്‌ഥാപനത്തിൽ നിന്നും പോലീസ് കണ്ടെടുത്തിരുന്നു.
അതേസമയം തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.
Malabar News: സീതാർകുണ്ഡിൽ വീണ്ടും കാട്ടാനക്കൂട്ടം; തെങ്ങുകളും മാവും നശിപ്പിച്ചു