കണ്ണൂര്‍: പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥിനിയുടെ ലാപ്‌ടോപ് മോഷ്‌ടിച്ച സംഭവത്തിൽ തമിഴ്‌നാട് സ്വദേശിയെ പിടികൂടി. തമിഴ്‌നാട് തിരുവാരൂർ സ്വദേശി തമിഴ്‌സെല്‍വ(25)നെയാണ് സേലത്തുനിന്നും അറസ്‌റ്റ് ചെയ്‌തത്. രാജ്യത്തുടനീളം വിവിധ പ്രദേശങ്ങളിൽ നിന്നായി 500ലധികം ലാപ്ടോപ് മോഷ്‌ടിച്ച കേസുകളില്‍ പ്രതിയാണ് ഇയാൾ.
പിജി വിദ്യാര്‍ഥിനിയായ അശ്വതിയുടെ 40,000 രൂപ വില വരുന്ന ലാപ്ടോപ് ആണ് പ്രതി കവര്‍ന്നത്. ഇക്കഴിഞ്ഞ മെയ് 30ന് പിജി വിദ്യാര്‍ഥികളുടെ ഹോസ്‌റ്റല്‍ മുറിയിൽ എത്തിയായിരുന്നു കവര്‍ച്ച. കണ്ണൂരിൽ നിന്നും ഓട്ടോറിക്ഷയിൽ എത്തിയ തമിഴ് സെൽവൻ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ആളാണെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ച് ഹോസ്‌റ്റലില്‍ പ്രവേശിക്കുകയായിരുന്നു. ഇതിനായി വ്യാജ തിരിച്ചറിയൽ കാർഡും പ്രതി ഉപയോഗിച്ചു.
മോഷണത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ ആശുപത്രിയിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യവും റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ശേഖരിച്ച യാത്രാവിവരങ്ങളും അടിസ്‌ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പിടികൂടാൻ സാധിച്ചത്.
അതേസമയം രാജ്യത്തെ വിവിധ ഭാഗങ്ങളിലെ മെഡിക്കൽ കോളേജുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാളാണ് പ്രതിയെന്ന് പോലീസ് അറിയിച്ചു. കണ്ണൂർ റൂറൽ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പരിയാരം സിഐ എംജെ ജിജോ, എസ്ഐ ടിഎസ് ശ്രീജിത്ത്, ക്രൈം സ്‌ക്വാഡ് എഎസ്ഐ എജി അബ്‌ദുൽ റൗഫ് തുടങ്ങിയവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
Malabar News: മഞ്ചേശ്വരം കോഴക്കേസ്; രഹസ്യമൊഴി നല്‍കാന്‍ കെ സുന്ദര കോടതിയില്‍ ഹാജരായി