കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ സ്‌ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറാൻ കെ സുന്ദരയ്‌ക്ക് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോഴ നൽകിയെന്ന കേസിൽ സുന്ദരയുടെ രഹസ്യമൊഴി എടുക്കുന്നു. ഹൊസ്‌ദുർഗ് ഒന്നാം ക്‌ളാസ് മജിസ്ട്രേറ്റിന് മുന്നിലാണ് മൊഴി രേഖപ്പെടുത്തുന്നത്.
നാളെ സുന്ദരയുടെ അമ്മയടക്കം മൂന്ന് പേരുടെ മൊഴികൂടി രേഖപ്പെടുത്തും. കിട്ടിയ പണത്തില്‍ നിന്നും ഇവര്‍ക്കും വിഹിതം നല്‍കിയിട്ടുണ്ടെന്ന് നേരത്തെ സുന്ദര വ്യക്‌തമാക്കിയിരിന്നു.
അതേസമയം ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതിയായ കേസിൽ, തെളിവുശേഖരണം ഊർജിതമാക്കിയ അന്വേഷണ സംഘത്തിന് പണമിടപാടുകളുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടുണ്ട്. സുന്ദരയുടെ വീടിന്റെ മേൽക്കൂര നിർമാണത്തിന് ഉൾപ്പടെ ചെലവായ തുകയുടെ ബിൽ അടക്കമുള്ള രേഖകൾ ജില്ലാ ക്രൈം ബ്രാഞ്ച് സംഘത്തിന് ലഭിച്ചതായാണ് വിവരം. 65,000ത്തോളം രൂപ വീടിന്റെ അറ്റകുറ്റപ്പണികൾക്കായി ഉപയോഗിച്ചെന്നാണ് വിവരം.
കേസില്‍ സുന്ദരയുടേയും ബന്ധുക്കളുടേയും രഹസ്യമൊഴിയുടെ അടിസ്‌ഥാനത്തില്‍ പോലീസ് കൂടുതല്‍ ക്രിമിനല്‍ വകുപ്പുകള്‍ ചുമത്തുമെന്നാണ് സൂചന.
Malabar News: ആകാശ് തില്ലങ്കേരിയെ ജയിലിൽ അടയ്‌ക്കണം; എഎൻ ഷംസീർ എംഎൽഎ