കൊല്ലങ്കോട്: ഒരിടവേളയ്‌ക്ക് ശേഷം കൊല്ലങ്കോട് പഞ്ചായത്തിന്റെ മലയോര പ്രദേശങ്ങളിൽ വീണ്ടും തമ്പടിച്ച് കാട്ടാനക്കൂട്ടം. നെല്ലിയാമ്പതി, പറമ്പിക്കുളം വനമേഖലകളിൽ നിന്ന് കൂട്ടമായിറങ്ങിയ ആനകളാണ് മലയോര പ്രദേശത്തെ തെങ്ങുകൾക്കും മാവുകൾക്കും വൻതോതിൽ നാശം വിതച്ച് അനേകം കർഷകർക്ക് വെല്ലുവിളിയാകുന്നത്.
പാലകപ്പാണ്ടി, സീതാർകുണ്ഡ്, മാത്തൂർ തുടങ്ങിയ സ്‌ഥലങ്ങളിലായി കഴിഞ്ഞദിവസം പത്തോളം വരുന്ന ആനക്കൂട്ടത്തെ പ്രദേശവാസികൾ കണ്ടതായി പറയുന്നുണ്ട്. എലവഞ്ചേരി പഞ്ചായത്തിലെ പന്നിക്കോലിൽ കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനകൾ കൃഷിനാശം ഉണ്ടാക്കിയിരുന്നു.
മാത്തൂരിലും പരിസരങ്ങളിലുമായി വാസുദേവൻ, ജോസ്, രാധാകൃഷ്‌ണൻ, വിശ്വനാഥൻ, സുകുമാരൻ, രവീന്ദ്രൻ തുടങ്ങിയ കർഷകരുടെ തോട്ടങ്ങളിൽനിന്നായി 20 തെങ്ങുകളും മാവുകളും ആനക്കൂട്ടം നശിപ്പിച്ചു. കൂടാതെ റിയാസുദ്ധീൻ, വിശ്വനാഥൻ എന്നിവരുടെ മോട്ടോർപ്പുരക്കും ആനകൾ നാശം വരുത്തിയിട്ടുണ്ട്.
സീതാർകുണ്ഡ് പ്രദേശത്തും കാട്ടാനക്കൂട്ടം കൃഷിനാശം വരുത്തിയിട്ടുണ്ട്. അതേസമയം കാട്ടാന മൂലം വിളനാശം വന്ന കർഷകർക്ക് സഹായം ലഭ്യമാക്കണമെന്ന് ഗ്രാമപ്പഞ്ചായത്ത് അംഗം കെ ഷൺമുഖൻ ആവശ്യപ്പെട്ടു.
Malabar News: 5 മീറ്റർ നീളം, 5 മീറ്റർ വീതി; കോഴിക്കോട് ബീച്ചിൽ കൂറ്റൻ ചെസ് ബോർഡ് ഒരുക്കുന്നു