ജയ്‌പൂർ: രാജസ്‌ഥാനിലെ 300 വർഷം പഴക്കമുള്ള ശിവക്ഷേത്രം തകർത്ത സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഭാരതീയ ജനതാ പാർട്ടി (ബിജെപി) അഞ്ചംഗ സമിതിയെ നിയോഗിച്ചു. രാജസ്‌ഥാനിലെ അൽവാർ ജില്ലയിലെ സരായ് മൊഹല്ലയിലാണ് ക്ഷേത്രം തകർത്തത്.
സിക്കാർ എംപി സ്വാമി സുമേദാനന്ദിന്റെ അധ്യക്ഷതയിൽ രൂപീകരിച്ച ബിജെപി കമ്മിറ്റി മൂന്ന് ദിവസത്തിനകം രാജ്‌ഗഢ് സന്ദർശിച്ച് വസ്‌തുതാ റിപ്പോർട് തയ്യാറാക്കി രാജസ്‌ഥാൻ ബിജെപി അധ്യക്ഷൻ സതീഷ് പൂനിയക്ക് കൈമാറും. ചന്ദ്രകാന്ത മേഘ്‌വാൾ, രാജേന്ദ്ര സിംഗ് ഷെഖാവത്, ബ്രജ് കിഷോർ ഉപാധ്യായ, ഭവാനി മീണ എന്നിവരാണ് സമിതിയിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് ബിജെപി നേതാവ് സഞ്‌ജയ് നരുക്ക പറഞ്ഞു.
ശിവക്ഷേത്രം തകർക്കുന്നതിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ച ബിജെപി നേതാവ് അമിത് മാളവ്യ കോൺഗ്രസിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചു. “കരൗലിയിലും ജഹാംഗീർപുരിയിലും കണ്ണീരൊഴുക്കുക, ഹിന്ദുക്കളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുക – ഇതാണ് കോൺഗ്രസിന്റെ മതേതരത്വം,”- അമിത് മാളവ്യ പറഞ്ഞു.
“ഏപ്രിൽ 18ന്, ഒരു അറിയിപ്പും നൽകാതെ, രാജസ്‌ഥാനിലെ രാജ്‌ഗഢ് പട്ടണത്തിലെ 85 ഹിന്ദുക്കളുടെ പക്കാ വീടുകൾക്കും കടകൾക്കും മുകളിലൂടെ ഭരണകൂടം ബുൾഡോസർ ഓടിച്ചു,”- മറ്റൊരു ട്വീറ്റിൽ അമിത് മാളവ്യ ആരോപിച്ചു. രാജസ്‌ഥാനിലെ ക്ഷേത്രം തകർത്ത സംഭവത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മൗനം പാലിക്കുകയാണെന്ന് ബിജെപി നേതാവ് ഷെഹ്‌സാദ് പൂനാവാല ആരോപിച്ചു.
എന്നാൽ, കഴിഞ്ഞ ബിജെപി സർക്കാരിന്റെ കാലത്താണ് ക്ഷേത്രം പൊളിക്കാനുള്ള നടപടികൾ തുടങ്ങിയതെന്ന് രാജസ്‌ഥാൻ കോൺഗ്രസ് അധ്യക്ഷൻ ജിഎസ് ദോട്ടസാര ആരോപിച്ചു. “മുൻ ബിജെപി സർക്കാരിന്റെ കാലത്താണ് അൽവാർ ക്ഷേത്രത്തിലെ കയ്യേറ്റം നീക്കം ചെയ്യാൻ തുടങ്ങിയത്… കോൺഗ്രസ് ക്ഷേത്രങ്ങളും വിഗ്രഹങ്ങളും തകർക്കുന്നുവെന്ന് പറയുന്നത് തെറ്റാണ്. ഇത് എന്നും ബിജെപിയുടെ അജണ്ടയാണ്… തിരഞ്ഞെടുപ്പുകൾ വരുന്തോറും രാഷ്‌ട്രീയ ചപ്പാത്തി ഉണ്ടാക്കാൻ മതകലാപം പടർത്തുന്നു,”- ജിഎസ് ദോട്ടസാര പറഞ്ഞു.
Most Read: വേണ്ടിവന്നാൽ കരളും പകുത്ത് നൽകും ഈ സൗഹൃദം; 83 എസ്എസ്എല്‍സി ബാച്ചിന്റെ സംഗമത്തിലും ഒരു നൻമയുണ്ട്