ന്യൂഡെൽഹി: രാജസ്‌ഥാനിലെ അൽവാറിൽ 300 വർഷം പഴക്കമുള്ള ക്ഷേത്രം പൊളിച്ചതുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമാകുന്നതിനിടെ, ഡെൽഹിയിലെ ശ്രീനിവാസ്‌പുരി പ്രദേശത്തെ ക്ഷേത്രം പൊളിക്കാൻ ഉത്തരവിട്ടുകൊണ്ട് കേന്ദ്രസർക്കാർ നൽകിയ കത്ത് ആം ആദ്‌മി പാർട്ടി (എഎപി) നേതാവ് അതിഷി പങ്കുവച്ചു.
സർക്കാർ ഭൂമിയിൽ യാതൊരു അനുമതിയുമില്ലാതെയാണ് ആരാധനാലയം നിർമിച്ചതെന്ന് കത്തിൽ പരാമർശമുണ്ട്. ഏഴ് ദിവസത്തിനകം സ്‌ഥലം വിട്ടുനൽകണമെന്നും ഇല്ലെങ്കിൽ കെട്ടിടം പൊളിക്കുമെന്നും കത്തിൽ ഉത്തരവിട്ടിരുന്നു.
‘ശ്രീനിവാസ്‌പുരിയിലെ നീലകണ്‌ഠ മഹാദേവ ക്ഷേത്രത്തിൽ ബുൾഡോസർ പ്രവർത്തിപ്പിക്കാൻ ബിജെപിയുടെ കേന്ദ്രസർക്കാർ ഉത്തരവിട്ടു’- എന്ന കുറിപ്പോടെയാണ് അതിഷി കേന്ദ്രത്തിന്റെ കത്ത് പങ്കുവച്ചത്.
भाजपा की केंद्र सरकार ने दिया श्रीनिवासपुरी स्थित नीलकंठ महादेव मंदिर पर बुल्डोज़र चलाने का आदेश pic.twitter.com/mEiTiCJXQu
— Atishi (@AtishiAAP) April 23, 2022
രാജസ്‌ഥാനിലെ 300 വർഷം പഴക്കമുള്ള ശിവക്ഷേത്രം പൊളിച്ചത്തിൽ കോൺഗ്രസിനെ പഴിചാരി ബിജെപി രംഗത്ത് വന്നിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ബിജെപി അഞ്ചംഗ സമിതിയെ നിയോഗിക്കുകയും ചെയ്‌തു. രാജസ്‌ഥാനിലെ അൽവാർ ജില്ലയിലെ സരായ് മൊഹല്ലയിലാണ് ക്ഷേത്രം തകർത്തത്.
സിക്കാർ എംപി സ്വാമി സുമേദാനന്ദിന്റെ അധ്യക്ഷതയിൽ രൂപീകരിച്ച ബിജെപി കമ്മിറ്റി മൂന്ന് ദിവസത്തിനകം രാജ്‌ഗഢ് സന്ദർശിച്ച് വസ്‌തുതാ റിപ്പോർട് തയ്യാറാക്കി രാജസ്‌ഥാൻ ബിജെപി അധ്യക്ഷൻ സതീഷ് പൂനിയക്ക് കൈമാറും. ചന്ദ്രകാന്ത മേഘ്‌വാൾ, രാജേന്ദ്ര സിംഗ് ഷെഖാവത്, ബ്രജ് കിഷോർ ഉപാധ്യായ, ഭവാനി മീണ എന്നിവരാണ് സമിതിയിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് ബിജെപി നേതാവ് സഞ്‌ജയ് നരുക്ക പറഞ്ഞു.
ശിവക്ഷേത്രം തകർക്കുന്നതിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ച ബിജെപി നേതാവ് അമിത് മാളവ്യ കോൺഗ്രസിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചു. “കരൗലിയിലും ജഹാംഗീർപുരിയിലും കണ്ണീരൊഴുക്കുക, ഹിന്ദുക്കളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുക- ഇതാണ് കോൺഗ്രസിന്റെ മതേതരത്വം,”- അമിത് മാളവ്യ പറഞ്ഞു.
“ഏപ്രിൽ 18ന്, ഒരു അറിയിപ്പും നൽകാതെ, രാജസ്‌ഥാനിലെ രാജ്‌ഗഢ് പട്ടണത്തിലെ 85 ഹിന്ദുക്കളുടെ പക്കാ വീടുകൾക്കും കടകൾക്കും മുകളിലൂടെ ഭരണകൂടം ബുൾഡോസർ ഓടിച്ചു,”- മറ്റൊരു ട്വീറ്റിൽ അമിത് മാളവ്യ ആരോപിച്ചു.
Most Read: ഭണ്ഡാരം വരവിൽ ഇത്തവണ റെക്കോർഡിട്ട് ഗുരുവായൂർ ക്ഷേത്രം