ഇടുക്കി: പഴയ ഓർമ പുതുക്കാനും പഴയ സുഹൃത്തുക്കളെ വീണ്ടും കാണാനും വിശേഷങ്ങൾ പങ്കുവെക്കാനുമെല്ലാമാണ് പൂർവവിദ്യാർഥി സംഗമങ്ങൾ സംഘടിപ്പിക്കാറ്. എന്നാൽ, വണ്ടിപ്പെരിയാർ പഞ്ചായത്ത് സ്‌കൂളിലെ 1983 എസ്എസ്എൽസി ബാച്ചിന്റെ സംഗമം കേവലമൊരു സൗഹൃദം പുതുക്കൽ ആയിരുന്നില്ല. കരൾരോഗ ബാധിതനായ സഹപാഠി രഘുനാഥന് കരൾ പകുത്തുനൽകാനാണ് കൂട്ടുകാർ വീണ്ടും ഒന്നിച്ചുകൂടിയത്.
ജീവിതത്തോടു പൊരുതുന്ന സുഹൃത്തിന് കരൾ പകുത്തുനൽകാൻ അഞ്ച് സുഹൃത്തുക്കൾ മുന്നോട്ടുവന്നു. എന്നാൽ, വിവിധ കാരണങ്ങൾകൊണ്ട് ഇവരുടെ കരൾ രഘുനാഥന് ചേർന്നില്ല. ഒടുവിൽ, അതേ ബാച്ചിലെതന്നെ സഹപാഠി സുരേഷിന്റെ ഭാര്യ സുമ കരൾനൽകാൻ തയ്യാറായി മുന്നോട്ട് വരികയായിരുന്നു.
സുമയുടെ കരൾ ചേർന്നതോടെ ശസ്‌ത്രക്രിയയും വിജയകരമായി പൂർത്തിയാക്കി. അതോടെ സൗഹൃദത്തിന്റെ ഒരു അപൂർവ കഥയും അവിടെ പിറന്നു. കുട്ടിക്കാലത്ത് കൂട്ടുകൂടിയും പരസ്‌പരം സ്‌നേഹിച്ചും സഹായിച്ചും ആത്‌മവിശ്വാസം നൽകിയും കഴിഞ്ഞവരായിരുന്നു ആ കൂട്ടുകാർ. അതിലൊരാളായ രഘുനാഥൻ സെയിൽസ് ടാക്‌സ് ജോയിന്റ് കമ്മീഷണറായി സേവനമനുഷ്‌ഠിച്ചു. എന്നാൽ ജീവിത യാത്രക്കിടയിൽ രഘുനാഥനോട് കരൾ പിണങ്ങി. ജീവിതത്തിനും മരണത്തിനുമിടയിൽ നിസ്സഹായനായി.
ഇതറിഞ്ഞ കൂട്ടുകാർ വീണ്ടും ഒത്തുകൂടി, രഘുനാഥന് കരൾ പകുത്തുനൽകാൻ. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്‌ത്രക്രിയ. ഇപ്പോൾ വീണ്ടും ജീവിതം രഘുനാഥനെ നോക്കി പുഞ്ചിരിക്കുന്നു. ആ പുഞ്ചിരി ഹൃദയംകൊണ്ട് ഏറ്റുവാങ്ങിയതിന്റെ സന്തോഷത്തിലാണ് 1983 എസ്എസ്എൽസി ബാച്ചിലെ സുഹൃത്തുക്കൾ. ഈ കരൾമാറ്റത്തിന്റെ കാര്യം ലോക കരൾ ദിനത്തിലാണ് ഇവർ പുറംലോകത്തെ അറിയിച്ചത്.
Most Read: ഒരു ‘കുഞ്ഞ്’ പേരിന് ഏഴ് ലക്ഷം രൂപയോ? പേരിടൽ തൊഴിലാക്കി ലക്ഷങ്ങൾ സമ്പാദിച്ച് യുവതി