തിരുവനന്തപുരം: അള്‍ഷിമേഴ്‌സ് രോഗം തുടക്കത്തിലേ കണ്ടെത്തി ചികിൽസിച്ചാല്‍ അതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒരു പരിധിവരെ ഒഴിവാക്കാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അല്‍ഷിമേഴ്‌സ് രോഗത്തിന്റെ ഒരു പ്രധാന ലക്ഷണവും അവസ്‌ഥയുമാണ് മേധാക്ഷയം(മറവി രോഗം-ഡിമെൻഷ്യ). അതുകൊണ്ട് തന്നെ ഇത് നേരത്തെ കണ്ടെത്തുവാനും ചികിൽസയിലേക്ക് എത്തിക്കുവാനും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.
നേരത്തെ തന്നെ മറവി രോഗത്തിന്റെ അപകട സാധ്യതകള്‍ തിരിച്ചറിയുന്നതും കൃത്യ സമയത്തുള്ള രോഗ നിര്‍ണയവും അതീവ പ്രാധാന്യമുള്ള ഘടകങ്ങളാണെന്നും മന്ത്രി വ്യക്‌തമാക്കി.
അല്‍ഷിമേഴ്‌സ് രോഗം കണ്ടെത്തുന്നതിനും ചികിൽസക്കുമായി സര്‍ക്കാര്‍ ആരോഗ്യ വകുപ്പിന്റെ കീഴില്‍ വിവിധ സംവിധാനങ്ങളുണ്ട്. മെഡിക്കല്‍ കോളേജ് ന്യുറോളജി, സൈക്യാട്രി വിഭാഗങ്ങള്‍, ജില്ലാ, ജനറല്‍ ആശുപത്രികളിലെ സൈക്യാട്രി യൂണിറ്റുകള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലെ മാനസികാരോഗ്യ ക്ളിനിക്കുകൾ എന്നിവയിലെല്ലാം ഇതിനുള്ള സൗകര്യങ്ങള്‍ ലഭ്യമാണ്.
നാളെ സെപ്റ്റംബര്‍ 21, ലോക അല്‍ഷിമേഴ്‌സ് ദിനമായി ആചരിക്കപ്പെടുന്ന ദിനമാണ്. ഓര്‍മകള്‍ നഷ്‌ടപ്പെട്ട് പോയവരെ ഓര്‍മിക്കാനായുള്ള ഒരു ദിനമായാണ് ഈ ദിനത്തെ കണക്കാക്കുന്നത്. ‘മേധാക്ഷയത്തെ അറിയൂ, അല്‍ഷിമേഴ്‌സ് രോഗത്തെ അറിയൂ’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. അല്‍ഷിമേഴ്‌സ് രോഗത്തെ കുറിച്ച് അവബോധം സൃഷ്‌ടിക്കുകയും ഇതിനോടുള്ള ഭയം കുറക്കുകയുമാണ് ഈ ആചരണത്തിന്റെ പ്രധാന ലക്ഷ്യം.
തലച്ചോറിലെ നാഡീകോശങ്ങള്‍ ക്രമേണ ജീര്‍ണിക്കുകയും മൃതമാവുകയും ചെയ്യുന്ന അവസ്‌ഥയാണ് ഈ രോഗത്തിലുണ്ടാകുന്നത്. ഇതോടൊപ്പം തലച്ചോറിന്റെ വലിപ്പം ചുരുങ്ങിവരുന്നതായും കാണപ്പെടുന്നു. നാഡീകോശങ്ങള്‍ ഒരിക്കല്‍ നശിച്ചാല്‍ അവയെ പുനര്‍ജീവിപ്പിക്കുക അസാധ്യമായത് കൊണ്ടുതന്നെ ഈ അസുഖത്തിന് തികച്ചും ഫലപ്രദമായ ചികിൽസാ വിധികള്‍ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.
മറവി, സാധാരണ ചെയുന്ന കാര്യങ്ങള്‍ ചെയ്യുവാന്‍ ബുദ്ധിമുട്ട്, സാധനങ്ങള്‍ വെച്ച് മറക്കുക, തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെ വരിക, വൈകാരിക പെരുമാറ്റ പ്രശ്‌നങ്ങള്‍, ആശയ വിനിമയത്തിലെ ബുദ്ധിമുട്ടുകള്‍ എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളായി വരാം.
Most Read: സംസ്‌ഥാനത്ത് 90% ആളുകള്‍ക്കും ആദ്യഡോസ് വാക്‌സിൻ നൽകി; ആരോഗ്യമന്ത്രി