പ്രശസ്‌ത അമേരിക്കന്‍ ടെലിവിഷന്‍ അവതാരകന്‍ ലാറി കിങ് (87) അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിൽസയിലിരിക്കെയാണ് അന്ത്യം. ടൈപ്പ് 2 പ്രമേഹ രോഗമുണ്ടായിരുന്ന ലാറി കിങിന് ശ്വാസകോശാർബുദവും ഉണ്ടായിരുന്നു. ഡിസംബർ അവസാന വാരമാണ് ലാറി കിങിനെ ലോസ് ഏഞ്ചൽസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
30,000 അഭിമുഖങ്ങൾ തന്റെ കരിയറില്‍ ചെയ്‌തിട്ടുള്ള ലാറി കിങ് അമേരിക്കന്‍ ടെലിവിഷന്‍ മാദ്ധ്യമ രംഗത്തെ ഏറ്റവും ശ്രദ്ധ നേടിയ അവതാരകനാണ്. യാസർ അറഫാത്, നെൽസൺ മണ്ടേല, വ്‌ളാഡിമിര്‍ പുടിന്‍, റിച്ചാർഡ് നിക്‌സൻ, ലേഡി ഗാഗ, ഡോണൾഡ് ട്രംപ് തുടങ്ങിയ മിക്കവാറും എല്ലാ വിശ്വപ്രസിദ്ധ ലോകനേതാക്കളും സെലിബ്രിറ്റികളും അദേഹത്തിന് അഭിമുഖം നല്‍കിയിട്ടുണ്ട്.
25 കൊല്ലത്തോളം തുടര്‍ച്ചയായി അദ്ദേഹം അവതരിപ്പിച്ച ‘ലാറി കിങ് ലൈവ്’ എന്ന സിഎൻഎന്നിലെ ഷോ, ഒരു ദിവസം 15ലക്ഷം വ്യൂസ് വരെ വാരിക്കൂട്ടിയ കാലങ്ങളുണ്ട്. 2010ലാണ് സിഎന്‍എന്നില്‍ നിന്ന് അദ്ദേഹം വിരമിച്ചത്. അതിന് ശേഷം സ്വന്തമായി വെബ്‌സൈറ്റ് ആരംഭിച്ച ലാറി 2012ല്‍ അദ്ദേഹത്തിന്റെ തന്നെ പങ്കാളിത്തത്തോടെ ആരംഭിച്ച ഓറ ടിവിയില്‍ ‘ലാറ കിങ് നൗ’ എന്ന പരിപാടി അവതരിപ്പിച്ചിരുന്നു.
ലാറി കിങ് തന്റെ അഭിമുഖങ്ങളില്‍ സൗമ്യതയുടെയും നിഷ്‌കളങ്കതയുടെയും മുഖമായിരുന്നു. കാഴ്‌ചക്കാർക്ക് അറിയുന്നതിൽ കൂടുതലൊന്നും തനിക്ക് മുന്നിൽ വന്നിരിക്കുന്ന ആളെക്കുറിച്ച് അറിയാതിരിക്കാനാണ് താൻ ശ്രമിക്കാറുള്ളതെന്ന് കിങ് പറയാറുണ്ട്. ഏറ്റവും നിഷ്‌കളങ്കമായി, കാഴ്‌ചക്കാർക്ക് ചോദിക്കാനുള്ളത് ആണ് താൻ അഭിമുഖത്തിന് മുന്നിലിരിക്കുന്നവരോട് ചോദിക്കുന്നതെന്നും കിങ് പറഞ്ഞിട്ടുണ്ട്.
National News: സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ; മാർച്ചിലേക്ക് നീട്ടിവച്ച് സുപ്രീംകോടതി ഉത്തരവ്