കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ നടന്ന തിരഞ്ഞെടുപ്പിൽ അട്ടിമറി ഫലം. ഔദ്യോഗിക പാനൽ മുന്നോട്ട് വച്ച മൂന്ന് സ്‌ഥാനാർഥികളെ അട്ടിമറിച്ച് മണിയൻപിള്ള രാജു, വിജയ് ബാബു, ലാൽ എന്നിവർ ജയിച്ചു. ഒദ്യോഗിക പാനലിന്റെ ഭാഗമായി മൽസരിച്ച നിവിൻ പോളി, ആശാ ശരത്ത്, ഹണി റോസ് എന്നിവരാണ് പരാജയപ്പെട്ടത്.
ഔദ്യോഗിക പാനലിന്റെ വൈസ് പ്രസിഡണ്ട് സ്‌ഥാനാർഥികളായി ആശാ ശരത്തും ശ്വേതാ മേനോനുമാണ് മൽസരിച്ചിരുന്നത്. മണിയൻപിള്ള രാജു സ്വന്തം നിലയിലും മൽസരിച്ചു. ഫലം വന്നപ്പോൾ ആശാ ശരത്ത് പരാജയപ്പെട്ടു. ഇതോടെ വൈസ് പ്രസിഡണ്ട് സ്‌ഥാനത്തേക്ക് ശ്വേതാ മേനോനും മണിയൻപിള്ള രാജുവും എത്തും.
11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഔദ്യോഗിക പാനലിൽ നിന്നും ബാബുരാജ്, ലൈന, മഞ്‌ജുപിള്ള, രചന നാരായണൻകുട്ടി, സുധീർ കരമന, സുരഭി ലക്ഷ്‌മി, ടിനിടോം, ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ, നിവിൻ പോളി, ഹണി റോസ് എന്നിവരാണ് മൽസരിച്ചത്. ഇവർക്കെതിരെ വിജയ് ബാബു, ലാൽ, നാസർ ലത്തീഫ് എന്നിവർ മൽസരിക്കാൻ രംഗത്ത് എത്തി.
ഫലം വന്നപ്പോൾ ഔദ്യോഗിക പാനലിലെ ഒൻപത് പേർ വിജയിച്ചു. നിവിൻ പോളിയും ഹണി റോസും പരാജയപ്പെട്ടു. ലാലും വിജയ് ബാബും അട്ടിമറി ജയം നേടിയപ്പോൾ വിമതനായി മൽസരിച്ച നാസർ ലത്തീഫ് പരാജയപ്പെട്ടു.
കഴിഞ്ഞ കുറേ വർഷങ്ങളായി അമ്മയിൽ തിരഞ്ഞെടുപ്പ് നടക്കാറില്ല. മുൻ വർഷങ്ങളിലും പലരും മൽസരിക്കാൻ തയ്യാറായി രംഗത്തു വന്നിരുന്നുവെങ്കിലും അവസാന നിമിഷം സമവായമുണ്ടാക്കി മൽസരം ഒഴിവാക്കാറാണ് പതിവ്. എന്നാൽ ഇക്കുറി സമ്മർദ്ദ- സമവായ നീക്കം തള്ളി മണിയൻ പിള്ള രാജുവും ലാലും അടക്കം നാല് പേർ മൽസരിക്കാൻ ഇറങ്ങുകയായിരുന്നു.
National News: മതനിന്ദയെന്ന് ആരോപണം; പഞ്ചാബിൽ യുവാവിനെ തല്ലിക്കൊന്നു