കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രി ലാബിൽ നിന്ന് അമോണിയം ചോർന്നതു പരിഭ്രാന്തി പടർത്തി. ചില്ല് ഗ്‌ളാസിൽ സൂക്ഷിച്ച അമോണിയം എലി തട്ടിയതിനെ തുടർന്നു ഗ്‌ളാസ് പൊട്ടി ചോരുകയായിരുന്നു. ഇന്നലെ വൈകിട്ട് 4നായിരുന്നു സംഭവം.
ലാബ് ജീവനക്കാർ ഉടൻ തന്നെ മുറിയുടെ വാതിൽ അടച്ച് അമോണിയം പുറത്തേക്ക് വ്യാപിക്കുന്നത് തടഞ്ഞു. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് നിന്ന് സ്‌റ്റേഷൻ ഓഫിസർ പിവി പവിത്രന്റെ നേതൃത്വത്തിൽ അഗ്‌നിരക്ഷാ സേന സ്‌ഥലത്തെത്തി. റെസ്ക്യൂ ഓഫിസർമാരായ മുകേഷ്, നിഖിൽ എന്നിവർ സുരക്ഷാ കിറ്റ് ധരിച്ച് (ബിഎ സെറ്റ്) അകത്തു കടന്നാണ് പൊട്ടിയ കുപ്പി കണ്ടെത്തിയത്. ഇതു പിന്നീട് വെളളത്തിൽ മുക്കിയാണ് നിർവീര്യമാക്കിയത്.
അമോണിയം ശ്വസിക്കുന്നത് ശ്വാസകോശത്തെ ബാധിക്കും. കണ്ണുകളിൽ നീറ്റലും അനുഭവപ്പെടും. ചിലർ ബോധരഹിതരാകുമെന്നും സ്‌റ്റേഷൻ ഓഫിസർ അറിയിച്ചു. അസിസ്‌റ്റന്റ് സ്‌റ്റേഷൻ ഓഫിസർ കെ സതീഷ് കുമാർ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർമാരായ അനിൽ, കിരൺ കുമാർ, വരുൺ രാജ് ഹോംഗാർഡ് നാരായണൻ, സിവിൽ ഡിഫൻസ് അംഗങ്ങളായ പ്രദീപ് കുമാർ, രാജേഷ്, കിരൺ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Also Read: നെടുമ്പാശ്ശേരിയിൽ എത്തിയ റഷ്യൻ പൗരന് കോവിഡ്; സാമ്പിൾ പരിശോധനയ്‌ക്ക് അയച്ചു