കൊച്ചി: സംസ്‌ഥാനത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണിനെതിരെ ജാഗ്രത കർശനമാക്കുന്നതിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ റഷ്യൻ പൗരന് കോവിഡ് സ്‌ഥിരീകരിച്ചു. 25 വയസുള്ള യുവാവിനാണ് റാപ്പിഡ് ടെസ്‌റ്റിൽ കോവിഡ് സ്‌ഥിരീകരിച്ചത്. ഹൈ റിസ്‌ക് വിഭാഗത്തിൽ പെട്ട രാജ്യമാണ് റഷ്യ.
രാവിലെ 5.25നുള്ള വിമാനത്താവളത്തിലാണ് ഇയാൾ എത്തിയത്. രോഗം സ്‌ഥിരീകരിച്ചതിനെ തുടർന്ന് ഇയാളെ അമ്പലമുകളിലെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഏത് ജനിതക വകഭേദമാണെന്ന് സ്‌ഥിരീകരിക്കാനുള്ള പരിശോധനയ്‌ക്കായി ഇയാളുടെ സാമ്പിൾ തിരുവനന്തപുരത്തേക്ക് അയക്കും.
ഒമൈക്രോണിന്റെ പശ്‌ചാത്തലത്തിൽ വിമാനത്താവളത്തിൽ അന്താരാഷ്‌ട്ര യാത്രക്കാർക്കുള്ള പരിശോധനയും നിരീക്ഷണവും ശക്‌തമാക്കിയിട്ടുണ്ട്. റാപ്പിഡ് ടെസ്‌റ്റിൽ നെഗറ്റീവ് ആയാലും ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്റെയ്‌നിൽ കഴിയണം. ഇതിന് ശേഷവും ആർടിപിസിആർ ടെസ്‌റ്റ് നടത്തേണ്ടതുണ്ട്.
രാജ്യത്ത് ശനിയാഴ്‌ച വരെ നാലുപേരിലാണ് കോവിഡിന്റെ ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചത്.
Also Read: കർഷകരുമായി കേന്ദ്ര സർക്കാരിന്റെ ചർച്ച ഉടൻ; ആവശ്യങ്ങൾ അംഗീകരിച്ചേക്കും