പാലക്കാട്: അട്ടപ്പാടി അതിർത്തിയിലെ ആനക്കട്ടിയിൽ കഴിഞ്ഞ ദിവസം ചരിഞ്ഞ ആനക്ക് ആന്ത്രാക്‌സ് ബാധ ഉണ്ടായിരുന്നെന്ന് കോയമ്പത്തൂർ വനം വകുപ്പ് കണ്ടെത്തി. ചരിഞ്ഞ ആനയുടെ ചെവിയിലെ ഞരമ്പിൽ നിന്ന് ശേഖരിച്ച രക്‌ത സാമ്പിൾ പരിശോധിച്ചപ്പോഴാണ് ആന്ത്രാക്‌സ് സ്‌ഥിരീകരിച്ചത്. കോയമ്പത്തൂരിലെ അനിമൽ ഡിസീസ് ഇന്റലിജൻസ് യൂണിറ്റ് ലബോറട്ടറിയിലാണ് പരിശോധന നടത്തിയത്.
ആനയുടെ വായിൽ നിന്നും മലദ്വാരത്തിൽ നിന്നും രക്‌തസ്രാവം ഉണ്ടായിരുന്നു. ഇതേത്തുടർന്നാണ് ആന്ത്രാക്‌സ് രോഗ പരിശോധന നടത്തിയത്. 13-15 വയസ് പ്രായമുള്ള പിടിയാനയാണ് ചരിഞ്ഞത്. ആന്ത്രാക്‌സ് സ്‌ഥിരീകരിച്ചതോടെ രോഗം പകരാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ ആരംഭിച്ചതായി വനം വകുപ്പ് അറിയിച്ചു. ആനക്കട്ടി മേഖലയിൽ കൂടുതൽ പരിശോധന നടത്തുമെന്നും വനംവകുപ്പ് അറിയിക്കുന്നു.
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരാൻ സാധ്യതയുള്ള അസുഖമാണ് ആന്ത്രാക്‌സ്. ആനയെ പരിശോധിച്ച ഉദ്യോഗസ്‌ഥരെ അടക്കം ക്വാറന്റെയ്നിലാക്കി. വാക്‌സിനേഷൻ നടപടികളടക്കം സത്വരമാക്കാനാണ് തമിഴ്‌നാട് ആരോഗ്യവകുപ്പിന്റെയും വനംവകുപ്പിന്റെയും തീരുമാനം. മേഖലയിൽ അതീവജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
കോയമ്പത്തൂർ ഡിവിഷനിൽ ഇതിന് മുമ്പ് ചരിഞ്ഞ നാലാനകൾക്ക് ആന്ത്രാക്‌സ് സ്‌ഥിരീകരിച്ചിട്ടുണ്ട്. 2011, 2014, 2016ൽ രണ്ടാനകൾക്ക് എന്നിങ്ങനെയാണ് രോഗബാധ റിപ്പോർട് ചെയ്‌തത്. അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടുമൊരാനക്ക് ഈ മേഖലയിൽ രോഗം സ്‌ഥിരീകരിക്കുന്നത്.
Most Read: വാളയാർ കേസ്; സിബിഐ ഇന്ന് മാതാപിതാക്കളുടെ മൊഴിയെടുക്കും