തിരുവനന്തപുരം: നിയമന വിവാദത്തില്‍ വിശദീകരണ യോഗങ്ങള്‍ നടത്താന്‍ തീരുമാനിച്ച് സിപിഐഎം. ഡിവൈഎഫ്‌ഐയെ മുന്‍നിര്‍ത്തിയാണ് യോഗങ്ങൾ സംഘടിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നിയമനങ്ങളിലെ കുറവിന്റെ കണക്കുകളും പ്രചാരണത്തിന്റെ ഭാഗമാക്കും. മണ്ഡലം കേന്ദ്രങ്ങളില്‍ നടക്കുന്ന പൊതുയോഗങ്ങളില്‍ പിഎസ്‌സി വഴി ജോലി ലഭിച്ചവര്‍ക്ക് സ്വീകരണം നല്‍കും.
സെക്രട്ടറിയേറ്റിന് മുന്നിലെ ഉദ്യോഗാർഥികളുടെ സമരത്തിന്റെ പശ്‌ചാത്തലത്തിൽ സർക്കാരിന്റെ മുഖം രക്ഷിക്കുകയാണ് ലക്ഷ്യം. ഈ സര്‍ക്കാരിന്റെ കാലത്തു നടന്ന നിയമനങ്ങളുടെയും തസ്‌തിക സൃഷ്‌ടിക്കലിന്റെയും കണക്കുകള്‍ നിരത്തി പ്രതിരോധം തീർക്കാനാണ് സിപിഐഎം തീരുമാനം. ഉദ്യോഗാര്‍ഥികളുടെ സമരം സമൂഹത്തില്‍ തെറ്റിദ്ധാരണ സൃഷ്‌ടിച്ചുവെന്നാണ് സിപിഐഎമ്മിന്റെ നിലപാട്.
അതേസമയം സമരം തീര്‍ക്കാന്‍ ഡിവൈഎഫ്‌ഐ നേരത്തെ ഇടപെട്ടിരുന്നു. ഉദ്യോഗാര്‍ഥികള്‍ സമരം തുടരുന്ന സാഹചര്യത്തിൽ സർക്കാർ നിലപാടുകൾ ജനങ്ങളിൽ എത്തിക്കുകയാണ് വിശദീകരണ യോഗങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ 28ന് തിരുവനന്തപുരത്ത് യോഗത്തിന്റെ ഭാഗമായി സംസാരിക്കും. മറ്റു ജില്ലകളില്‍ പ്രധാനപ്പെട്ട നേതാക്കളും പങ്കെടുക്കുമെന്നാണ് അറിയുന്നത്.
സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമം തുടരുമെന്ന് സിപിഐഎം സംസ്‌ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍ പറഞ്ഞു. വിശദീകരണ യോഗങ്ങളില്‍ പിഎസ്‌സി വഴി നിയമനം നേടിയവര്‍ക്ക് സ്വീകരണം നല്‍കാനും നീക്കമുണ്ട്.
Read Also: നാഷണൽ ഹെറാൾഡ് കേസ്; സോണിയ അടക്കമുള്ളവരോട് വിശദീകരണം തേടി ഹൈക്കോടതി