തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂർ സ്വദേശി അർച്ചനയുടെ മരണത്തിൽ ഭർത്താവ് സുരേഷിനെ പോലീസ് വീണ്ടും കസ്‌റ്റഡിയിൽ എടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. അതേസമയം, അര്‍ച്ചനയുടെ മൃതദേഹവുമായി നാട്ടുകാരും ബന്ധുക്കളും പ്രതിഷേധിച്ചു. സുരേഷിനെ അറസ്‌റ്റ് ചെയ്യുന്നത് വരെ പ്രതിഷേധം തുടരുമെന്ന് ബന്ധുക്കള്‍ വ്യക്‌തമാക്കി. കുറ്റമറ്റ രീതിയിലുള്ള അന്വേഷണം ഉറപ്പ് നല്‍കിയതിനാലാണ് നാട്ടുകാര്‍ പിരിഞ്ഞുപോയത്. അര്‍ച്ചനയുടെ മൃതദേഹം സംസ്‌കരിക്കാനായി കൊണ്ടുപോയി.
തിരുവനന്തപുരം തഹസില്‍ദാർ, കോവളം എംഎല്‍എ എം വിന്‍സന്റ് എന്നിവർ നാട്ടുകാരുമായി സംസാരിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി വിഴിഞ്ഞം- പള്ളിച്ചല്‍ റോഡ് നാട്ടുകാര്‍ ഉപരോധിച്ചിരുന്നു. എഫ്‌ഐആറിലെ അസ്വാഭാവികതയും നാട്ടുകാര്‍ ഉയര്‍ത്തിക്കാട്ടി.
കഴിഞ്ഞ ദിവസമാണ് വിഴിഞ്ഞം വെങ്ങാനൂരിൽ അർച്ചനയെ ഭർത്താവിന്റെ വാടക വീട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. മകൾ ആത്‌മഹത്യ ചെയ്യില്ലെന്നും സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. അർച്ചനയുടെ ഭർത്താവ് സുരേഷ് സംഭവത്തിന് ശേഷം ഒളിവിലായിരുന്നു. പിന്നീട് പോലീസ് ഇയാളെ പിടികൂടി വിട്ടയച്ചിരുന്നു. ശേഷം നാട്ടുകാർ പ്രതിഷേധിച്ചതോടെയാണ് വീണ്ടും ഇയാളെ കസ്‌റ്റഡിയിൽ എടുത്തത്.
Also Read: കിരൺകുമാറിന് എതിരായ മർദ്ദന കേസ്; പുനഃരന്വേഷണം ആവശ്യപ്പെട്ട് വിസ്‌മയയുടെ കുടുംബം