തിരുവനന്തപുരം: അരിക്കൊമ്പനെ എങ്ങോട്ട് മാറ്റണമെന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും. അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്നും മാറ്റാൻ പറമ്പിക്കുളം അല്ലാതെ ഉചിതമായ മറ്റൊരു സ്‌ഥലം നിർദ്ദേശിക്കാൻ സർക്കാരിനോട് ഹൈക്കോടതി അറിയിച്ചിരുന്നു. ഇതിൽ സർക്കാർ നിലപാട് ഇന്ന് കോടതിയെ അറിയിക്കും.
ജസ്‌റ്റിസുമാരായ എകെ ജയശങ്കർ നമ്പ്യാർ, പി ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇന്ന് വിഷയം പരിഗണിക്കുന്നത്. സ്‌ഥലം കണ്ടെത്താൻ ആയില്ലെങ്കിൽ പറമ്പിക്കുളത്തേക്ക് തന്നെ ആനയെ മാറ്റണമെന്ന മുൻ ഉത്തരവ് കാലതാമസം കൂടാതെ നടപ്പിലാക്കണമെന്നും ഡിവിഷൻ ബെഞ്ച് സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്. വിദഗ്‌ധ സമിതി റിപ്പോർട് അംഗീകരിച്ചായിരുന്നു അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാമെന്നുള്ള ഹൈക്കോടതി ഉത്തരവ്.
ഈ ഉത്തരവിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരുന്നു. എന്നാൽ, വിദഗ്‌ധ സമിതി റിപ്പോർട്ടിൻമേൽ ഹൈക്കോടതി എടുത്ത തീരുമാനത്തിൽ ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാണിച്ച സുപ്രീം കോടതി ഹരജി തള്ളിയിരുന്നു. ആനയെ മയക്കുവെടിവെച്ചു കോടനാട്ടേക്ക് മാറ്റാനുള്ള സർക്കാർ ആവശ്യവും സുപ്രീം കോടതി അംഗീകരിച്ചിരുന്നില്ല.
അതിനിടെ, അരിക്കൊമ്പനെതിരെ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ് പറമ്പിക്കുളം നിവാസികൾ. നെൻമാറ എംഎൽഎ കെ ബാബുവിന്റെ നേതൃത്വത്തിൽ ഇന്ന് സത്യഗ്രഹ സമരം നടത്തും. പറമ്പിക്കുളം ഡിഎഫ്ഒ ഓഫീസിന് മുന്നിലാണ് ജനകീയ സമിതിയുടെ സമരം. ഒരാഴ്‌ച മുമ്പ് ജനകീയ സമിതി സമരം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. അരിക്കൊമ്പനെ എങ്ങോട്ട് മാറ്റണമെന്ന് ഇന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കാനിരിക്കെയാണ് സമരം ശക്‌തമാക്കുന്നത്.
Most Read: വന്ദേഭാരതിന്റെ രണ്ടാം പരീക്ഷണ ഓട്ടം തുടങ്ങി; തമ്പാനൂരിൽ നിന്ന് കാസർഗോഡേക്ക്