കുവൈറ്റ് സിറ്റി: അടുത്ത രണ്ടാഴ്ച്ചക്കിടെ കുവൈറ്റിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടാകുമെന്ന് സിവിൽ ഏവിയേഷൻ കണക്കുകൾ. 3,500ലധികം ഇന്ത്യക്കാർ സ്വദേശത്തേക്ക് തിരികെയെത്തുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കുവൈറ്റിൽ നിന്നും ഇന്ത്യയിലേക്കുള്ള രണ്ടാംഘട്ട വിമാന സർവ്വീസുകൾ ഓഗസ്റ്റ് 18ന് ആരംഭിച്ചിരുന്നു. ആദ്യഘട്ടത്തിൽ പ്രതിദിനം 1000 യാത്രക്കാരായിരുന്നു തിരികെ എത്തിയിരുന്നത്. എന്നാൽ ഈ ഘട്ടത്തിൽ പ്രതിദിനം 2500 പേരാണ് ഇന്ത്യയിലേക്ക് മടങ്ങുന്നത്. ഓഗസ്റ്റ് 18 മുതൽ 31 വരെ ഇന്ത്യയിലേക്കുള്ള 160 വിമാനങ്ങൾക്ക് ഡി.ജി.സി.എ അനുമതി നൽകിയിട്ടുണ്ട്. യാത്രചെയ്യുന്ന 2500 യാത്രക്കാരിൽ 1250 പേരെ കുവൈറ്റ് ദേശീയ വിമാന കമ്പനികളും ബാക്കി 1250 പേരെ ഇന്ത്യൻ വിമാന കമ്പനികളുമാണ് നാട്ടിലേക്കെത്തിക്കുന്നത്.
എയർ ഇന്ത്യ,എയർ ഇന്ത്യ എക്സ്പ്രസ്സ്, ഇൻഡിഗോ എയർലൈൻസ് തുടങ്ങിയ കമ്പനികളാണ് ഇന്ത്യയിലേക്ക് സർവീസ് നടത്തുന്നത്. ഓഗസ്റ്റ് 18 മുതൽ അമൃത് സർ, ഹൈദരാബാദ്, ചെന്നൈ, കൊച്ചി, കോഴിക്കോട്, ബംഗളൂരു തുടങ്ങിയവിടങ്ങളിലേക്കാണ് സർവീസുകൾ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.