പാലക്കാട്: കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റേഷന്‍ കടകളിലെ തിരക്ക് ഒഴിവാക്കുവാനായി ക്രമീകരണം ഏർപ്പെടുത്തി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്‌ടർ മൃൺമയി ജോഷിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ഇനിമുതൽ റേഷൻ കടകളിൽ റേഷൻ കാർഡ് നമ്പറിന്റെ അവസാനത്തെ അക്കത്തെ അടിസ്‌ഥാനമാക്കിയാണ് പ്രവേശനാനുമതി നൽകുക. ഇതുപ്രകാരം 1, 2, 3 എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന നമ്പറുകളിൽ ഉള്ള റേഷൻ കാർഡ് ഉടമകൾക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിലും 4, 5, 6 അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് ബുധൻ, വ്യാഴം ദിവസങ്ങളിലും 7, 8, 9, 0 അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് വെള്ളി, ശനി ദിവസങ്ങളിലും റേഷൻ കടകളിൽ എത്തി സാധനങ്ങൾ വാങ്ങാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.
കൂടാതെ റേഷൻകടകളിൽ ഒരേസമയം മൂന്നിൽ അധികം പേർ നിൽക്കരുതെന്നും നിർദ്ദേശമുണ്ട്. മാത്രവുമല്ല വല്യങ്ങാടിയിലും മൽസ്യ മാർക്കറ്റുകളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ അടുത്ത ദിവസം തന്നെ യോഗം ചേരാനും യോഗത്തിൽ തീരുമാനിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബിനുമോൾ, ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥ്, എഡിഎം മെഹറലി എന്‍എം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. റീത്ത കെപി എന്നിവരും യോഗത്തിൽ സന്നിഹിതരായി.
Malabar News: ആയോട് മലയിലും നരിപ്പറ്റയിലും എക്‌സൈസ് പരിശോധന; 1080 ലിറ്റർ വാഷ് പിടികൂടി