മലപ്പുറം: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് അറസ്‌റ്റ് ചെയ്‌തതിനെതിരെ മുസ്‌ലിം ലീഗ്. അറസ്‌റ്റിനെ രാഷ്‌ട്രീയപരവും നിയമപരവുമായി നേരിടാൻ ഇന്ന് മലപ്പുറത്ത് ചേർന്ന മുസ്‌ലിം ലീഗ് അടിയന്തര യോഗത്തിൽ തീരുമാനിച്ചു. ഇബ്രാഹിം കുഞ്ഞിന്റെ അറസ്‌റ്റ് രാഷ്‌ട്രീയ നാടകത്തിന്റെ ഭാഗമാണ്. ഇതിൽ ഇടതുപക്ഷത്തിന് വലിയ നഷ്‌ടമുണ്ടാകും. പൊതുമരാമത്ത് മന്ത്രിയെന്ന നിലയിൽ ഇബ്രാഹിം കുഞ്ഞ് പാലത്തിന്റെ തകർച്ചക്ക് ഉത്തരവാദിയല്ല. സാങ്കേതിക തകരാറുണ്ടെങ്കിൽ അതിന് കാരണക്കാരായവരെ ആണ് ശിക്ഷിക്കേണ്ടതെന്നും യോഗം വിലയിരുത്തി.
പിണറായി വിജയൻ സർക്കാരിനെതിരെ ഉയർന്നു വന്ന ഗുരുതര കേസുകളിൽ നിന്ന് ശ്രദ്ധ തിരിക്കാനും ബാലൻസ് ചെയ്യാനുമാണ് ലീഗ് എംഎൽഎമാർക്കെതിരെ അറസ്‌റ്റ് ഉൾപ്പടെയുള്ള നടപടികളുമായി മുന്നോട്ട് പോകുന്നതെന്നും ലീഗ് പറയുന്നു. പൊതുജനത്തിന് മുന്നിൽ ഇത് തുറന്ന് കാണിക്കുമെന്നും ലീഗ് പറഞ്ഞു.
മുഖ്യമന്ത്രിയുടേത് രാഷ്‌ട്രീയ പ്രതികാരമാണെന്ന് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. ലീഗ് മന്ത്രിമാരുടെ മുന്നിലും ഇപ്പോഴത്തെ ഇടതു മന്ത്രിമാരുടെ ഇത്തരം കേസുകളുടെ ഫയലുകൾ വന്നിട്ടുണ്ട്. എന്നാൽ അന്നൊന്നും ഇതുപോലുള്ള നടപടികൾ എടുത്തിട്ടില്ലെന്നും യോഗത്തിന് ശേഷം അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
Related News: പാലാരിവട്ടം അഴിമതി കേസ്; ഇബ്രാഹിം കുഞ്ഞ് അറസ്‌റ്റിൽ
നഗ്‌നമായ അധികാര ദുർവിനിയോഗമാണ് ഇത്. അറസ്‌റ്റ് ആവശ്യമില്ലാത്ത ഘട്ടത്തിൽ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇതെല്ലാം ചെയ്യുന്നതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. യോഗത്തിൽ ഇടി മുഹമ്മദ് ബഷീർ എംപി, കെപിഎ മജീദ്, സാദിഖലി ശിഹാബ് തങ്ങൾ എന്നിവരും പങ്കെടുത്തു.