മലപ്പുറം : നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരട്ടവോട്ടും, കള്ളവോട്ടും തടയുന്നതിനായി കർശന നടപടികൾ സ്വീകരിച്ച് ജില്ലാ ഭരണകൂടം. ഇരട്ടവോട്ട് ഉള്ള ആളുകൾക്ക് വോട്ട് ചെയ്യുന്നതിനായി കർശന നിബന്ധനകൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി. ഇതിനായി 4 കർശന നിബന്ധനകളാണ് ഉണ്ടാകുകയെന്ന് ജില്ലാ കളക്‌ടർ കെ ഗോപാലകൃഷ്‌ണൻ അറിയിച്ചു.
ഇരട്ടവോട്ടുള്ള ആളുകൾ വോട്ട് ചെയ്യാൻ എത്തുമ്പോൾ 2 തിരിച്ചറിയൽ രേഖകൾ ഹാജരാക്കണം. ഒപ്പും വിരലടയാളവും ഇവർക്ക് നിർബന്ധമാണ്. കൂടാതെ വോട്ടു ചെയ്യുന്ന ഫോട്ടോയെടുത്ത് പ്രിസൈഡിങ് ഓഫീസർ സൂക്ഷിക്കും. പോളിങ് സ്‌റ്റേഷനിൽ നിന്ന് പോകും മുൻപ് വിരലിലെ മഷി ഉണങ്ങിയെന്ന് ഉദ്യോഗസ്‌ഥർ ഉറപ്പാക്കുമെന്നും കളക്‌ടർ വ്യക്‌തമാക്കി.
അതേസമയം തന്നെ മറ്റൊരാളുടെ വോട്ട് ചെയ്യാൻ ശ്രമിക്കുകയോ വീണ്ടും വോട്ട് ചെയ്യാൻ ശ്രമിക്കുകയോ ചെയ്‌താൽ ഒരു വർഷം വരെ തടവും പിഴയും ലഭിക്കും. കൂടാതെ മറ്റൊരാളുടെ തിരിച്ചറിയൽ രേഖ വ്യാജമായി ഉണ്ടാക്കി വോട്ട് ചെയ്യാൻ ശ്രമിച്ചാൽ വ്യാജരേഖ ചമച്ചതിനും ആൾമാറാട്ടം നടത്തിയതിനും കേസ് രജിസ്‌റ്റർ ചെയ്യുമെന്നും അധികൃതർ അറിയിച്ചു.
Read also : ആരോപണങ്ങള്‍ക്ക് മുന്നിൽ പകച്ചു നിൽക്കാറില്ല; കോടിയേരി ബാലകൃഷ്‌ണൻ