കണ്ണൂര്‍: ആരോപണങ്ങള്‍ക്ക് മുന്നിൽ പകച്ചു നിൽക്കാറില്ലെന്ന് സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്‍ണന്‍. വിനോദിനി ബാലകൃഷ്‍ണന്‍ ഉപയോഗിക്കുന്നത് സ്വന്തം ഐഫോണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയതിന് പിന്നാലെയാണ് വിഷയത്തില്‍ നിലപാട് വ്യക്‌തമാക്കി കോടിയേരി രംഗത്തെത്തിയത്.
വിനോദിനി ഉപയോഗിക്കുന്നത് വില കൊടുത്ത് വാങ്ങിയ ഫോണാണെന്നും അന്വേഷണത്തില്‍ ഇക്കാര്യം തെളിഞ്ഞില്ലേയെന്നും കോടിയേരി ചോദിച്ചു. ആരോപണങ്ങള്‍ വന്നാല്‍ പകച്ച് വീട്ടില്‍ പനി പിടിച്ചു കിടക്കാൻ തയാറല്ലെന്നും ഇനിയും ആരോപണം വന്നേക്കാം. വന്നാല്‍ അതും നേരിടുമെന്ന് കോടിയേരി ബാലകൃഷ്‍ണന്‍ പറഞ്ഞു.
സന്തോഷ് ഈപ്പനും വിനോദിനിയും ഉപയോഗിക്കുന്ന ഐഫോണുകൾ ഒരേ ഹോൾസെയിൽ കടയിൽ നിന്നാണ് വാങ്ങിയത്. വിനോദിനി ഫോൺ വാങ്ങിയത് കവടിയാറിലെ കടയിൽ നിന്നും സന്തോഷ് ഈപ്പൻ വാങ്ങിയത് സ്‌റ്റാച്യുവിൽ നിന്നുമാണ്. ഇരു ഫോണുകളും സ്‌പെൻസർ ജംഗ്‌ഷനിലെ ഹോൾസെയിൽ കടയിൽ നിന്നാണ് വിതരണം ചെയ്‌തത്.
ഹോൾസെയിൽ കടക്കാരൻ വിവരങ്ങൾ നൽകിയപ്പോഴുണ്ടായ ആശയക്കുഴപ്പമാണ് പ്രശ്‌നങ്ങൾക്ക് ഇടയാക്കിയതെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം.ഇതിന് പിന്നാലെയാണ് വിഷയത്തില്‍ പ്രതികരിച്ച് കോടിയേരി രംഗത്തെത്തിയത്.
Read also: അദാനിയുമായി കരാറില്ല, ചെന്നിത്തല പറയുന്നത് വിഡ്‌ഢിത്തരം; എംഎം മണി