മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ യൂത്ത് ലീഗില്‍ നിന്ന് ആറ് പേരെ കളത്തിലിറക്കാൻ മുസ്‌ലിം ലീഗ് ആലോചന. പികെ ഫിറോസും നജീബ് കാന്തപുരവും ഉള്‍പ്പടെയുളള യൂത്ത് ലീഗ് നേതാക്കള്‍ ഇക്കുറി മൽസര രംഗത്തുണ്ടായേക്കും. ലീഗിന് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മുസ്‌ലിം ലീഗ് യൂത്ത് ലീഗിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്‌ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നേരിട്ടെത്തി മണ്ഡലങ്ങളിലെ സ്‌ഥിതിഗതികൾ വിലയിരുത്തും.
തിരഞ്ഞെടുപ്പിൽ ഏറെ നാളായി തഴയപ്പെട്ടുവെന്ന യൂത്ത് ലീഗ് നേതൃത്വത്തിന്റെ പരാതിക്ക് ഇതോടെ പരിഹാരമാകും. സീറ്റുകളില്‍ നിന്ന് സിറ്റിങ് എംഎല്‍എമാര്‍ മാറി നില്‍ക്കുന്നതോടെ യൂത്ത് ലീഗിലെ ആറോളം പേര്‍ക്ക് ഇത്തവണ അവസരം കിട്ടിയേക്കും.
സ്‌ഥാനാർഥി പട്ടികയില്‍ പ്രഥമ പരിഗണന യൂത്ത് ലീഗ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്, സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം എന്നിവര്‍ക്കാണ്. എംസി. കമറുദ്ദീന്‍ എംഎൽഎ മാറുന്ന മഞ്ചേശ്വരത്ത് ഇത്തവണ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് എകെഎം. അഷ്റഫിനെ സ്‌ഥാനാർഥിയാക്കാനും പാര്‍ട്ടി ആലോചിക്കുന്നുണ്ട്. സംസ്‌ഥാന ട്രഷറര്‍ എംഎ. സമദിനും ടിപി. അഷ്റഫലിക്കും സീറ്റ് നല്‍കിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Also Read: പിണറായിക്കെതിരെ മൽസരിക്കാൻ താൽപര്യമില്ല; മമ്പറം ദിവാകരന്‍