തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അസിസ്‌റ്റന്റ് പ്രൈവറ്റ് സെക്രട്ടറി പികെ ശ്രീവൽസ കുമാറിനെ സ്‌ഥാനത്ത് നിന്ന് മാറ്റി. സിപിഎം അനുമതിയില്ലാതെയാണ് നിയമനം നടത്തിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പികെ ശ്രീവൽസ കുമാറിന്റെ നിയമനം സംബന്ധിച്ച് നേരത്തെ മുഖ്യമന്ത്രിക്കും പരാതി ലഭിച്ചിരുന്നു.
ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണൽ സ്‌റ്റാഫ് അംഗമായിരുന്നു ശ്രീവൽസ കുമാർ. രണ്ടാം പിണറായി സർക്കാരിൽ ഇയാളെ പേഴ്‌സണൽ സ്‌റ്റാഫായി നിയമിച്ച് ഈ മാസമാണ് ഉത്തരവിറങ്ങിയത്. പാർട്ടിയുടെ അനുമതിയില്ലാതെയാണ് നിയമനമെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് തൊട്ടടുത്ത ദിവസം നിയമനം റദ്ദാക്കി ഉത്തരവിറക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ സ്വർണക്കടത്ത് കേസിൽ ആരോപണം ഉയർന്ന സാഹചര്യത്തിൽ പേഴ്‌സണൽ സ്‌റ്റാഫ് നിയമനം ജാഗ്രതയോടെ വേണമെന്ന് സിപിഎം മുൻപ് നിർദ്ദേശിക്കുകയും ചെയ്‌തിരുന്നു.
Also Read: പീഡന പരാതി; ജി പത്‌മാകരനെ എൻസിപിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു