കൊച്ചി: ചിത്രീകരണത്തിനുള്ള അനുമതി തേടുന്നതിന് മുന്നോടിയായി സിനിമാ പ്രവർത്തകർക്കുള്ള വാക്‌സിനേഷൻ ഡ്രൈവിന് തുടക്കമിട്ട് ചലച്ചിത്ര സംഘടനയായ ‘അമ്മ’. സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മുഴുവൻ ആളുകൾക്കും വാക്‌സിൻ നൽകാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുകയാണ് സംഘടന. ഇതിന്റെ ഭാഗമായാണ് കൊച്ചിയിൽ പ്രത്യേക വാക്‌സിൻ ഡ്രൈവ് സംഘടിപ്പിച്ചത്.
‘അമ്മ’യുടെ കലൂരിലെ ഓഫിസിൽ സംഘടിപ്പിച്ച വാക്‌സിനേഷൻ ഡ്രൈവ് നടി മഞ്‌ജു വാര്യർ ഉൽഘാടനം ചെയ്‌തു. മേയർ എം അനിൽകുമാർ, ഹൈബി ഈഡൻ എംപി, പിടി തോമസ് എംഎൽഎ, ഇടവേള ബാബു, ബാബുരാജ്, രചന നാരായണൻ കുട്ടി, ടിനി ടോം തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
ആദ്യദിനത്തിൽ മുൻകൂട്ടി രജിസ്‌റ്റർ ചെയ്‌ത 250 പേർക്കാണ് വാക്‌സിൻ നൽകിയത്. കൊച്ചി അമൃത ആശുപത്രിയുമായി സഹകരിച്ചാണ് വാക്‌സിനേഷൻ ക്യാംപ് നടത്തുന്നത്. ക്യാംപിന്റെ ചെലവ് സംഘടന വഹിക്കും. വാക്‌സിൻ പൂർണമായും സൗജന്യമായിരിക്കും.
സർക്കാർ നിർദ്ദേശത്തിന്റെ ഭാഗമായി കൂടിയാണ് വാക്‌സിൻ ഡ്രൈവ് സംഘടിപ്പിച്ചത്. ‘അമ്മ’യിൽ അംഗത്വം ഇല്ലാത്തയാളുകൾക്കും വാക്‌സിൻ നൽകുന്നുണ്ട്. ലോക്ക്ഡൗൺ മൂലം പൂർണമായും നിലച്ച സിനിമാ വ്യവസായത്തെ പുനഃരുജ്‌ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണ് വാക്‌സിൻ നൽകുന്നതെന്ന് ‘അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമായി നടത്തിയ ചർച്ചയിൽ അമ്മ മുന്നോട്ടുവെച്ച നിർദ്ദേശങ്ങളിൽ, സിനിമാ വ്യവസായത്തിന് പ്രത്യേക പാക്കേജ് വേണമെന്ന നിർദ്ദേശം അനുഭാവപൂർവം പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചതായി ഇടവേള ബാബു പറഞ്ഞു. നിബന്ധനകൾ പാലിച്ച് ചിത്രീകരണത്തിനുള്ള അനുമതി നൽകണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടതായി ഇടവേള ബാബു അറിയിച്ചു.
Read also: മരംകൊള്ള സിബിഐ അന്വേഷിക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് പരിസ്‌ഥിതി സംഘടനകൾ