തൃശൂര്‍ : അതിരപ്പിള്ളി വെള്ളച്ചാട്ടം സന്ദര്‍ശിക്കാന്‍ ഇന്നലെ മുതല്‍ സഞ്ചാരികള്‍ എത്തി തുടങ്ങി. ഇന്നലെ മാത്രം ആയിരത്തിനടുത്ത് സഞ്ചാരികളാണ് വെള്ളച്ചാട്ടം സന്ദർശിക്കാനായി എത്തിയത്. കോവിഡ് വ്യാപനം തുടങ്ങിയ ശേഷം കഴിഞ്ഞ മാര്‍ച്ച് 11 നാണ് അതിരപ്പിള്ളിയില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് കഴിഞ്ഞ 275 ദിവസങ്ങളായി അതിരപ്പിള്ളിയില്‍ സന്ദര്‍ശകര്‍ എത്തിയിരുന്നില്ല. വിലക്ക് നീക്കിയതോടെ ഇന്നലെ മുതല്‍ വെള്ളച്ചാട്ടം സന്ദര്‍ശിക്കാന്‍ നിരവധി ആളുകള്‍ എത്തിത്തുടങ്ങി.
സന്ദര്‍ശകരുടെ വിലക്ക് നീക്കിയെങ്കിലും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നാണ് അധികൃതരുടെ നിര്‍ദേശം. അല്ലാത്തപക്ഷം അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെള്ളച്ചാട്ടത്തിലേക്ക് പ്രവേശനം ലഭിക്കാന്‍ ഓണ്‍ലൈന്‍ മുഖേനയും, ടിക്കറ്റ് കൗണ്ടര്‍ മുഖേനയും പാസ് ലഭ്യമാണ്. ടിക്കറ്റ് ചാര്‍ജില്‍ വര്‍ധന വരുത്തിയില്ലെങ്കിലും കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ വെള്ളച്ചാട്ടത്തിന് സമീപത്ത് ചിലവഴിക്കാന്‍ അനുവദിക്കുന്ന സമയത്തില്‍ നിയന്ത്രണം വരുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം മാത്രം വെള്ളച്ചാട്ടം സന്ദര്‍ശിച്ചത് 929 പേരാണ്. അതോടെ പാസ് ഇനത്തില്‍ മാത്രം 41,840 രൂപയാണ് ലഭിച്ചത്. കൂടാതെ കൂടുതല്‍ സുരക്ഷാ ഒരുക്കുന്നതിന്റെ ഭാഗമായി 30 അധിക ജീവനക്കാരെ കൂടി അതിരപ്പിള്ളിയില്‍ നിയോഗിച്ചിട്ടുണ്ട്.
Read also : ഏലൂരിലെ സ്വർണ മോഷണം; അന്വേഷണം സംസ്‌ഥാനത്തിന് പുറത്തേക്ക്