കോഴിക്കോട്: കൊടുവള്ളിയിലെ മുത്തമ്പലത്ത് നാഗശലഭം എത്തി. തിയ്യക്കണ്ടിയിൽ പ്രവീൺദാസിന്റെ വീടിന് മുൻപിലുള്ള മരത്തിലാണ് നാഗശലഭത്തെ കണ്ടത്. അറ്റ്ലസ് മോത്ത് എന്നും സർപ്പശലഭം എന്നും അറിയപ്പെടുന്ന ഇവ ലോകത്തിലെ തന്നെ വലിയ നിശാശലഭങ്ങളിൽ പെടുന്നവയാണ്.
ഇന്ത്യ, ശ്രീലങ്ക എന്നിവയാണ് ഇവയുടെ പ്രധാന താവളമെങ്കിലും വനമേഖലകളിൽ ഈർപ്പമുള്ള പ്രദേശങ്ങളാണ് ഇവയുടെ പ്രധാന വിഹാരകേന്ദ്രം. 10 മുതൽ 12 ഇഞ്ചുവരെയാണ് വിടർത്തിയ ചിറകുകളുടെ നീളം. രണ്ടാഴ്‌ച മാത്രമാണ് ആയുസ്. ചുവപ്പ് കലർന്ന തവിട്ടുനിറമാണ് ഇതിന്. ചിറകുകൾക്കു പിന്നിൽ പാമ്പിന്റെ തലയുടെ രൂപമുള്ളതിനാൽ സ്‌നേക്‌സ് ഹെഡ് എന്നും ഇതിനെ വിളിക്കുന്നുണ്ട്.
ശത്രുക്കളിൽനിന്ന് രക്ഷനേടാൻ ഇതുപകരിക്കുന്നു. മുൻ-പിൻ ചിറകുകളിൽ വെളുത്ത നിറത്തിൽ ത്രികോണ അടയാളങ്ങളുണ്ട്. ഈ വിഭാഗത്തിലെ ആൺശലഭങ്ങളേക്കാൾ പെൺശലഭങ്ങൾക്കാണ് വലിപ്പവും ഭംഗിയും കൂടുതൽ. രണ്ടാഴ്‌ച മാത്രം നീണ്ടു നിൽക്കുന്ന ജീവിതത്തിൽ ഈ ശലഭങ്ങൾ ആഹാരം കഴിക്കാറില്ല. പുഴുവായിരിക്കെ ആഹരിച്ചതിന്റെ കരുതൽ ഉപയോഗപ്പെടുത്തിയാണ് പ്രജനനത്തിനു മാത്രമായുള്ള ജീവിതം നയിക്കുന്നത്.
Most Read: ഐഎൻഎല്ലിലേക്ക് ഇല്ല; വാർത്തകൾ തള്ളി കാരാട്ട് റസാഖ്