കോട്ടയം: ജില്ലയിൽ വീണ്ടും അജ്‌ഞാത ജീവിയുടെ ആക്രമണം. മുണ്ടക്കയം ടിആര്‍ ആന്റ് ടി എസ്‌റ്റേറ്റില്‍ വളർത്തു മൃഗങ്ങളെ അജ്‌ഞാത ജീവി വീണ്ടും ആക്രമിച്ചു. കഴിഞ്ഞ ദിവസം കൂട്ടില്‍ കെട്ടിയ പശുകിടാവിനെയടക്കം ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. വളർത്തു മൃഗങ്ങളെ ആക്രമിക്കുന്നത് പൂച്ചപ്പുലിയെന്നാണ് വനപാലകര്‍ പറയുന്നത്.
പെരുവന്താനം പഞ്ചായത്തിലെ ടിആര്‍ ആന്റ് ടി കമ്പനി എസ്‌റ്റേറ്റിലെ ഇഡികെ ഡിവിഷനിലാണ് പശുകിടാവിനെ ചത്ത നിലയില്‍ കണ്ടത്. ഏതാനും നാളുകൾക്ക് മുൻപ് ഇതേസ്‌ഥലത്ത് കെട്ടിയിരുന്ന മറ്റൊരു കിടാവിനെയും അജ്‌ഞാത ജീവി പിടിച്ചിരുന്നു.
മൃഗങ്ങളെ ആക്രമിക്കുന്നത് പുലിയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. എന്നാൽ ഇതുവരെ സ്‌ഥിരീകരണമായിട്ടില്ല. പുലിയെ പിടികൂടാന്‍ വനപാലകര്‍ ഇരുമ്പ് കൂട് സ്‌ഥാപിച്ചെങ്കിലും ഇതുവരെ പുലി കുടുങ്ങിയിട്ടില്ല. വിവിധ പ്രദേശങ്ങളില്‍ ക്യാമറ സ്‌ഥാപിച്ചെങ്കിലും പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല.
കുപ്പക്കയം ഡിവിഷനിൽ 3 മാസങ്ങൾക്ക് മുൻപ് പുലിയെ കണ്ടതായി പറയുന്നുണ്ട്. കുപ്പക്കയത്ത് എസ്‌റ്റേറ്റു ജീവനക്കാരന്റെ ക്വാര്‍ട്ടേഴ്‌സില്‍ വളര്‍ത്തുനായയെ പിടികൂടാന്‍ പുലി എത്തിയത് ജീവനക്കാരന്‍ നേരില്‍ കണ്ടിരുന്നു. പിന്നീട് ഇഡികെ, ചെന്നാപ്പാറ എന്നിവിടങ്ങളിലും പുലിയെ കണ്ടതോടെയാണ് വനപാലകര്‍ കെണി സ്‌ഥാപിച്ചത്.
എന്നാൽ നിലവിൽ പശുക്കളെ ആക്രമിക്കുന്നത് പുലി അല്ലെന്നാണ് വനപാലകർ പറയുന്നത്. പുലിയാണ് അക്രമിച്ചതെങ്കില്‍ പശുവിന്റെ മാംസഭാഗങ്ങള്‍ കൂടുതലായി ഭക്ഷിക്കുമെന്നും ഇത് പൂച്ചപ്പുലി ആകാനുള്ള സാധ്യത ആണെന്നും വനപാലകർ അറിയിച്ചു.
Most Read: അങ്കണവാടികൾ വഴി സുരക്ഷിതമില്ലാത്ത ഭക്ഷ്യ വസ്‌തുക്കൾ വിതരണം ചെയ്‌തു; സിഎജി റിപ്പോർട്