മലപ്പുറം: തവനൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംഘർഷം. യുഡിഎഫ് സ്‌ഥാനാർഥി ഫിറോസ് കുന്നംപറമ്പലിന്റെയും എൽഡിഎഫ് സ്‌ഥാനാർഥി കെടി ജലീലിന്റെയും പ്രചാരണ വാഹനങ്ങൾക്ക് നേരെ ആക്രമണമുണ്ടായി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു. വ്യാപകമായി ഫ്‌ളക്‌സ് ബോർഡുകളും ബൂത്ത് ഓഫീസുകളും തകർത്തുവെന്ന് എൽഡിഎഫ് ആരോപിച്ചു. സിപിഎം പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് ഫിറോസ് കുന്നംപറമ്പിലും ആരോപിച്ചു.
ബൈക്ക് റാലികൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നിഷേധിച്ചതിനാൽ ഇന്നലെ കെടി ജലീല്‍ ഓട്ടോറിക്ഷ റാലിയാണ് നടത്തിയത്. ജലീലിന്റെ തിരഞ്ഞെടുപ്പ് ചിഹ്‌നമാണ് ഓട്ടോ.
ഇതിനിടെ ഫിറോസ് കുന്നംപറമ്പിലിനെ വ്യക്‌തിഹത്യ നടത്തി അപവാദ പ്രചരണം നടത്തുന്നവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് തവനൂർ മണ്ഡലം യുഡിഎഫ് കമ്മിറ്റി പരാതി നൽകി. തിരഞ്ഞെടുപ്പ് കമ്മീഷൻ, വരണാധികാരി കൂടിയായ ജില്ലാ കളക്‌ടർ, ജില്ലാ പോലീസ് മേധാവി എന്നിവർക്കാണ് പരാതി നൽകിയത്. ഫിറോസ് കുന്നംപറമ്പിലിന്റെതെന്ന വാദത്തോടെ ശബ്‌ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെയാണ് യുഡിഎഫ് പരാതിയുമായി രംഗത്തെത്തിയത്.
Also Read: തൃപ്പൂണിത്തുറയിൽ ബിജെപി-യുഡിഎഫ് വോട്ട് കച്ചവടമുണ്ടാകും; എം സ്വരാജ്