തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രി ജീവനക്കാർക്ക് നാലംഗ സംഘത്തിന്റെ മര്‍ദ്ദനം. എക്‌സ്‌റേ എടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ മൂന്നു പേരെ മെഡിക്കല്‍ കോളേജ് പോലീസ് അറസ്‌റ്റ് ചെയ്‌ത് റിമാന്‍ഡ് ചെയ്‌തു.
സുജിത്ത്, സന്തു, അനീഷ് എന്നിവരെയാണ് റിമാൻഡ് ചെയ്‌തത്. എക്‌സ്‌റേ യൂണിറ്റ് വനിതാ ജീവനക്കാർക്കും റേഡിയോളജിസ്‌റ്റ് ട്രെയിനി വിഷ്‌ണുവിനുമാണ് മർദ്ദനമേറ്റത്.
ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെ കൈക്ക് പരിക്കേറ്റ ആളുമായി എത്തിയ നാലംഗ സംഘമാണ് ആശുപത്രി ജീവനക്കാരെ ക്രൂരമായി മര്‍ദ്ദിച്ചത്. ഡോക്‌ടർ എക്‌സ്‌റേ എടുക്കാന്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് എക്‌സ്‌റേ റൂമില്‍ എത്തിയപ്പോള്‍ താമസമുണ്ടാകുമെന്ന് അറിയിച്ചതോടെയാണ് ജീവനക്കാരുമായി വാക്കേറ്റമുണ്ടായത്.
പിന്നാലെ എക്‌സ്‌റേ യൂണിറ്റ് മുറിയില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ രണ്ടു വനിതാ ജീവനക്കാരെ മര്‍ദ്ദിക്കുകയും, തടയാന്‍ ശ്രമിച്ച വിഷ്‌ണുവിനെ ആക്രമിക്കുകയുമായിരുന്നു. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് അധികൃതർ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സുജിത്ത്, സന്തു, അനീഷ് എന്നിവരെ അറസ്‌റ്റ് ചെയ്‌ത്ത്. ജീവനക്കാര്‍ക്ക് എതിരായ അതിക്രമങ്ങള്‍ അശുപത്രിയില്‍ പതിവാണെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് പ്രതികരിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‌തു.
Most Read: ഗോൾവാൾക്കർ പരാമർശം; വിഡി സതീശന് കോടതിയുടെ നോട്ടീസ്