പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ ജാമ്യം റദ്ദാക്കിയതിനെതിരെ പ്രതികൾ നൽകിയ ഹർജികളിൽ ഹൈക്കോടതി വിധിപറഞ്ഞു. 10പ്രതികളുടെയും ജാമ്യം റദ്ദാക്കിയ കീഴ് കോടതി വിധി ഹൈക്കോടതി ശരിവച്ചു. കേസിലാകെ 12 പ്രതികളാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. ജസ്‌റ്റിസ് കൗസര്‍ എടപ്പഗത്തിന്റേതാണ് ഉത്തരവ്.
എന്നാൽ, 11ആം പ്രതി ഷംസുദ്ദീന് കോടതി ജാമ്യം അനുവദിച്ചു. വിചാരണ കോടതിയാണ് സാക്ഷികളെ സ്വാധീനിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മധു കേസിലെ മുഴുവന്‍ പ്രതികളുടേയും ജാമ്യം റദ്ദ് ചെയ്‌ത് ജയിലിലടക്കാൻ ഉത്തരവിട്ടിരുന്നത്. ഇവരുടെ ജാമ്യം മണ്ണാർക്കാട് പട്ടിക ജാതി / പട്ടിക വർഗ പ്രത്യേക കോടതിയാണ് റദ്ദാക്കിയിരുന്നത്.
പാലക്കാട് പ്രത്യേക കോടതിയില്‍ കഴിഞ്ഞ ദിവസം ഹാജരായ മൂന്ന് പ്രതികളെ അന്നു തന്നെ പോലീസ് അറസ്‌റ്റ് ചെയ്‌ത് ജയിലിലാക്കിയിരുന്നു. ഇതിനെതിരെയാണ് പ്രതികള്‍ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. ഇതിനാലാണ് 11 പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി തള്ളിയിരിക്കുന്നത്. വിചാരണക്കോടതി ഉത്തരവില്‍ അപാകതയില്ലെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്ന കണ്ടെത്തലില്‍ ജാമ്യം റദ്ദാക്കിയ നടപടി ശരി വെയ്‌ക്കുകയുമാണ് എന്ന് ഹൈക്കോടതി വ്യക്‌തമാക്കി.
നിലവിൽ കേസുമായി ബന്ധപ്പെട്ട് മൂന്ന് പേർ ജയിലിലും 11പേർ പുറത്തുമുണ്ട്. മറ്റുള്ളവരെക്കൂടി ഇനി അറസ്‌റ്റ് ചെയ്‌ത് ജയിലിലാക്കും. പ്രതികൾ സാക്ഷികളെ സ്വാധീനിച്ചതിന് തെളിവുകളുണ്ടെന്നും ഇത് ജാമ്യവ്യവസ്‌ഥയുടെ നഗ്‌ന ലംഘനമാണെന്നും മധുവിന്റെ അമ്മക്ക് വേണ്ടി ഹാജരായ അഭിഭാഷകനും പ്രൊസിക്യൂഷനും ഒരുപോലെ വാദിച്ചു.
അതേസമയം, മധുവധക്കേസിൽ ഒരു സാക്ഷി കൂടി മൊഴി മാറ്റി. 46ആം സാക്ഷി അബ്‌ദുൾ ലത്തീഫാണ് മൊഴിമാറ്റിയത്. പ്രതികൾ മധുവിനെ പിടിച്ചു കൊണ്ടുവരുന്നതും മർദിക്കുന്നതും കണ്ടുവെന്നായിരുന്നു ലത്തീഫിന്റെ ആദ്യമൊഴി. പ്രതികളായ നജീബ്, മുനീർ എന്നിവരുടെ പിതാവാണ് അബ്‌ദുൾ ലത്തീഫ്. ഇന്ന് വിസ്‌തരിച്ച 44ആം സാക്ഷി ഉമറും 45ആം സാക്ഷി മനോജും പ്രൊസിക്യൂഷന് അനുകൂലമായി മൊഴി നൽകി.
Most Read: നികുതിയിതര വരുമാനം; സര്‍വകാല റെക്കോര്‍ഡുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്