കണ്ണൂർ: തളിപ്പറമ്പ് എളമ്പേരത്ത് വീടിന് സമീപം നിര്‍ത്തിയിട്ട ഓട്ടോ ടാക്‌സി ദുരൂഹ സാഹചര്യത്തിൽ കത്തിനശിച്ചു. പൂവ്വം ടൗണില്‍ സര്‍വീസ് നടത്തുന്ന കുന്നുമ്പുറത്ത് വിജേഷിന്റെ വാഹനമാണ് കത്തി നശിച്ചത്. വാഹനം പൂർണമായി കത്തിയ നിലയിലാണ്.
തളിപ്പറമ്പ് ഫയർ ഫോഴ്‌സും പോലീസും സ്‌ഥലത്തെത്തിയാണ് തീ അണച്ചത്. മൂന്നര ലക്ഷം രൂപയോളം നഷ്‌ടം വന്നതായാണ് കണക്കാക്കുന്നത്. രാത്രിയിലടക്കം ട്രിപ്പ് എടുക്കുന്നതിനാൽ വാഹനത്തിൽ ഫുൾ ടാങ്ക് എണ്ണ നിറച്ച് വച്ചിരുന്നതായി ഉടമ പറയുന്നു. ഇതും വാഹനം പൂര്‍ണമായും കത്തിനശിക്കാൻ കാരണമായി.
വാഹന ഉടമയുടെ ഭാര്യ ഷൈലയാണ് വാഹനം കത്തുന്നതായി ആദ്യം കണ്ടത്. തീയണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്നാണ് നാട്ടുകാരെയും അഗ്‌നിശമന സേനയെയും വിവരമറിയിച്ചത്.
വാഹനത്തിന്റെ പേപ്പറുകൾക്ക് പുറമെ റേഷൻ കാർഡ് അടക്കമുള്ള രേഖകളും കത്തി നശിച്ച വാഹനത്തിൽ ഉണ്ടായിരുന്നു. എങ്ങനെയാണ് വാഹനത്തിന് തീപിടിച്ചതെന്ന് വ്യക്‌തമല്ല. സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്ന സാഹചര്യത്തിൽ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Malabar News: ഭാര്യയെയും കുഞ്ഞിനെയും ഇറക്കിവിട്ട സംഭവം; താമസ സൗകര്യമൊരുക്കാൻ ഭർത്താവിനോട് കോടതി