മലപ്പുറം: ഓള്‍ കേരള കിസ്സപ്പാട്ട് അസോസിയേഷന്റെയും മഅ്ദിന്‍ അക്കാദമിയുടെയും സംയുക്‌ത ആഭിമുഖ്യത്തിൽ ഒരുപകൽ മുഴുവൻ നീണ്ടുനിൽക്കുന്ന ‘ബദ്‌ർ കിസ്സപ്പാട്ട്’ മഅ്ദിന്‍ കാമ്പസിൽ ഏപ്രിൽ 14ന് വ്യാഴാഴ്‌ച നടക്കും.
മലപ്പുറം സ്വലാത്ത് നഗറിൽ (മഅ്ദിന്‍ കാമ്പസ്) നടക്കുന്ന പരിപാടി രാവിലെ 6 മണിക്കാണ് ആരംഭിക്കുക. വൈകിട്ട് 6 വരെ നീണ്ടുനിൽക്കുന്ന പരിപാടിയിൽ ബദര്‍ കിസ്സപ്പാട്ട് ‘പാടിപ്പറയല്‍’ രീതിയിലാണ് സംഘടിപ്പിക്കുന്നത്.
മഹാകവി മോയിന്‍കുട്ടി വൈദ്യരടക്കമുള്ള പൂര്‍വ കവികള്‍ ഇസ്‍ലാമിക ചരിത്രങ്ങളെയും പോരാട്ടങ്ങളെയും പ്രമേയമാക്കി അറബി മലയാള സാഹിത്യത്തില്‍ രചിച്ച ഇശലുകളാണ് കിസ്സപ്പാട്ട്. ചെന്തമിഴ്, തമിഴ്, സംസ്‌കൃതം തുടങ്ങിയ ഭാഷാ സങ്കലന രീതിയാണ് ഇത്തരം രചനകളില്‍ സ്വീകരിച്ചിട്ടുള്ളത്.
കിസ്സപ്പാട്ടിനെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുക വഴി കൂടുതല്‍ പേരെ ആകര്‍ഷിപ്പിക്കുന്നതിനും ഇസ്‌ലാമിക ചരിത്രത്തിൽ റമളാന്‍ 17ന് നടന്ന ബദ്‌ർ സമരത്തെ അനുസ്‌മരിക്കാനുമാണ് ‘ബദ്‌ർ കിസ്സപ്പാട്ട്’ മഅ്ദിന്‍ സംഘടിപ്പിക്കുന്നത്.
പരിപാടി ആസ്വദിക്കുന്നതിന് പുരുഷന്‍മാര്‍ക്കും സ്‌ത്രീകൾക്കും സൗകര്യമൊരുക്കും.
മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉൽഘാടനം നിർവഹിക്കുന്ന പരിപാടിയിൽ മോയിന്‍കുട്ടി വൈദ്യര്‍ സ്‌മാരക അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി മുഖ്യ പ്രഭാഷണം നടത്തും.
കിസ്സപ്പാട്ട് അസോസിയേഷന്‍ പ്രസിഡണ്ട് സയ്യിദ് സാലിം തങ്ങള്‍ കാമില്‍ സഖാഫി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബൂബക്കര്‍ സഖാഫി അരീക്കോട്, ദുല്‍ഫുഖാര്‍ അലി സഖാഫി എന്നിവര്‍ പ്രസംഗിക്കും. മഹാകവി മോയിന്‍ കുട്ടി വൈദ്യരുടെ 106 ഇശലുകളാണ് അവതരിപ്പിക്കുക. ഈ രംഗത്തെ പ്രമുഖരായ 12 കാഥികരും പിന്നണി ഗായകരും 12 മണിക്കൂര്‍ പാടിപ്പറയുന്ന രീതിയിലാണ് പരിപാടി നടക്കുക.
ഹംസ മുസ്‍ലിയാർ കണ്ടമംഗലം, അബൂമുഫീദ താനാളൂര്‍, പിടിഎം ആനക്കര, കെഎം കുട്ടി മൈത്ര, മുസ്‌തഫ സഖാഫി തെന്നല, കെസിഎ കുട്ടി കൊടുവള്ളി, ഇബ്റാഹീം ടിഎന്‍ പുരം, അഷ്റഫ് സഖാഫി പുന്നത്ത്, റഷീദ് കുമരനെല്ലൂര്‍ മുഹമ്മദ് കുമ്പിടി, എംഎച്ച് വെള്ളുവങ്ങാട് തുടങ്ങിയവര്‍ ബദ്‌ർ കിസ്സപ്പാട്ടിന് നേതൃത്വം നല്‍കും.
Most Read: കോവിഡ് രൂക്ഷം; ചൈനയിൽ നിരവധി ആളുകൾ വീടുകളിൽ കുടുങ്ങി