എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യഹരജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ അറസ്‌റ്റ് കോടതി ഇന്ന് വരെ തടഞ്ഞിരുന്നു.
അതേസമയം പ്രതികളെ 3 ദിവസം ചോദ്യം ചെയ്യാൻ കോടതി കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോൾ അന്വേഷണ സംഘത്തിന് അനുമതി നൽകിയിരുന്നു. തുടർന്ന് അന്വേഷണ റിപ്പോർട് മുദ്ര വച്ച കവറിൽ ഇന്ന് കോടതിയിൽ ഹാജരാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ പ്രതികളെ കസ്‌റ്റഡിയിൽ വിട്ടു നൽകണമെന്നും, മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും ക്രൈം ബ്രാഞ്ച് ഇന്ന് കോടതിയിൽ ആവശ്യപ്പെടും.
ദിലീപ് അടക്കമുള്ള പ്രതികൾ മൊബൈൽ ഫോണുകൾ ഒളിപ്പിച്ചെന്നും ഇത് കണ്ടെത്താൻ കൂടുതൽ ചോദ്യം ചെയ്യണമെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ഗൂഢാലോചന കേസെടുത്തതിന് പിന്നാലെ ദിലീപ്, സഹോദരൻ അനൂപ്, സഹായി അപ്പു എന്നിവർ തങ്ങൾ ഉപയോഗിച്ചിരുന്ന ഫോൺ മാറ്റിയെന്നും ഇത് തെളിവ് നശിപ്പിക്കാൻ വേണ്ടിയാണെന്നുമാണ് ക്രൈം ബ്രാഞ്ച് നിലപാട്. എന്നാൽ അന്വേഷണ സംഘം ഫോൺ ഹാജരാക്കാൻ നൽകിയ നിർദ്ദേശം ദിലീപ് ഉൾപ്പടെയുള്ള പ്രതികൾ അംഗീകരിച്ചില്ല.
Read also: മധുവിന്റെ കൊലപാതകം; കേസ് അട്ടിമറിക്കാൻ രാഷ്‌ട്രീയ ഇടപെടലെന്ന് കുടുംബം